|
|
അർപ്പിത ജീവിതം
Posted on: Tuesday, 11 September 2012
അസാദ്ധ്യമായത് അനായാസം സാദ്ധ്യമാക്കുന്നവരെയാണ് മഹാന്മാരായി ചരിത്രം വാഴ്ത്തുന്നത്. തൊണ്ണൂറാം വയസിൽ ഞായറാഴ്ച പുലർച്ചെ ഗുജറാത്തിലെ ആനന്ദിൽ അന്തരിച്ച ഡോ. വർഗീസ് കുര്യൻ ഈ ജനുസ്സിൽപ്പെട്ട ആളാണ്. ലോകത്തെ ഏറ്റവും വലിയ ക്ഷീരവികസന പദ്ധതിയുടെ അമരക്കാരനായി എത്തി ഈ രംഗത്ത് ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻനിരയിൽ പ്രതിഷ്ഠിച്ച അപൂർവ പ്രതിഭാശാലിയും ക്രാന്തദർശിയുമായിരുന്നു അദ്ദേഹം. ലോകത്തെ മൊത്തം പാൽ ഉത്പാദനത്തിൽ പതിനേഴ് ശതമാനവും ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. പ്രതിവർഷം 13,000 കോടി രൂപയുടെ വിറ്റുവരവുള്ള അമുലിനെ ബഹുരാഷ്ട്ര കുത്തകകളെപ്പോലും പിന്നിലാക്കി ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ പ്രതിഷ്ഠിച്ചതിനു പിന്നിലും ഈ ധിഷണാശാലിയുടെ മാന്ത്രിക സ്പർശമുണ്ട്. വൈവിദ്ധ്യമാർന്ന ഇരുനൂറിലധികം ഉത്പന്നങ്ങളാണ് അമുലിന്റെ പേരിൽ ഇന്ന് വിറ്റഴിയുന്നത്. മറ്റേതൊരു വ്യാപാര ബ്രാൻഡിനും അവകാശപ്പെടാനാവാത്ത സ്വീകാര്യതയും വിശ്വാസ്യതയും ആർജ്ജിക്കാൻ പാകത്തിൽ അമുലിനെ വളർത്തിയതും ഡോ. കുര്യനാണെന്നത് അഭിമാനത്തോടും അതിലേറെ ആദരവോടും കൂടി മാത്രമേ സ്മരിക്കാൻ കഴിയൂ.
കോട്ടയംപുത്തൻപുരയ്ക്കൽ ഡോ. കുര്യന്റെ പുത്രനായി കോഴിക്കോട്ടു ജനിച്ച വർഗീസ് കുര്യൻ വഴിതെറ്റി ക്ഷീരവ്യവസായ മേഖലയിൽ എത്തിപ്പെട്ടതാണ്. മെക്കാനിക്കൽ എൻജിനിയറായി ടാറ്റായുടെ ഉരുക്കുനിർമ്മാണശാലയിൽ ജോലിചെയ്തിരുന്ന അദ്ദേഹം ഉപരിപഠനത്തിന് അമേരിക്കയിൽ പോകാൻ വേണ്ടി ഒപ്പുവച്ച ബോണ്ടിന്റെ കെട്ടുപാടിൽപ്പെട്ടാണ് ഗുജറാത്തിലെ കയ്റാ ജില്ലയിലെ ആനന്ദ് എന്ന കൊച്ചുഗ്രാമത്തിൽ എത്തിപ്പെടുന്നത്. തുടക്കത്തിൽ രണ്ട് ക്ഷീരസംഘങ്ങൾ മാത്രമുണ്ടായിരുന്ന ആനന്ദ് ക്ഷീരോത്പാദക യൂണിയന്റെ അവിശ്വസനീയമായ വളർച്ചയ്ക്ക് വർഗീസ് കുര്യന്റെ കാര്യശേഷിയും ദീർഘവീക്ഷണവുമാണ് കാണാവുന്നത്. ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന്റെ നിർബന്ധപൂർവമായ അഭ്യർത്ഥനമാനിച്ച് ഗുജറാത്തിലെത്തിയ വർഗീസ് കുര്യന് ആനന്ദിലെ ജീവിതം അങ്ങേയറ്റം മടുപ്പിക്കുന്നതായിരുന്നു. കൂടുതൽ മെച്ചപ്പെട്ട ജോലിയും മനസിനിണങ്ങിയ ജീവിത സാഹചര്യങ്ങളുമുള്ള മുംബയിലേക്ക് ഓടിപ്പോകാൻ ഒരുങ്ങിയതുമാണ്. എന്നാൽ,ഗുജറാത്തിലെ ക്ഷീര സഹകരണ സംഘങ്ങൾക്ക് തുടക്കം കുറിച്ച ത്രിഭുവൻദാസ് പട്ടേലിന്റെ സ്നേഹപൂർണമായ നിർബന്ധവും അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിൽ ജനിച്ച താത്പര്യവുമാണ് ആനന്ദിൽത്തന്നെ തുടരാൻ വർഗീസ് കുര്യന് പ്രേരണയായത്. ആറ് പതിറ്റാണ്ടുകാലം ഈ മേഖലയിൽ ഡോ. കുര്യൻ പ്രവർത്തിച്ചു. ഇതിനിടയിൽ കൈവരിക്കാത്ത നേട്ടങ്ങളൊന്നും ഇല്ല. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നീ പ്രഗല്ഭമതികൾ കുര്യന്റെ കഴിവും നേട്ടങ്ങളും അതിന്റെ തനിമയിൽ തിരിച്ചറിഞ്ഞ പ്രധാനമന്ത്രിമാരാണ്. നിസ്വാർത്ഥവും അർപ്പണബോധവുമുള്ള കുര്യന്റെ പ്രയത്നമാണ് അമുലിന്റെ കീഴിലുള്ള 33 ലക്ഷം ക്ഷീരകർഷകരുടെ ജീവിതം ഇന്ന് ഭാസുരമാക്കുന്നത്. 1965ൽ ദേശീയ ക്ഷീര വികസന ബോർഡ് സ്ഥാപിതമായപ്പോൾ പ്രധാനമന്ത്രിയായിരുന്ന ശാസ്ത്രി ഇതിന്റെ തലപ്പത്തേക്ക് കണ്ടുവച്ചിരുന്നത് കുര്യനല്ലാതെ മറ്റാരെയുമായിരുന്നില്ല. മുപ്പത്തിമൂന്ന് വർഷം ആ സ്ഥാനത്തിരുന്നുകൊണ്ട് രാജ്യത്തിനാകെ അദ്ദേഹം മാതൃകയായി. അമുലിന്റെ മാതൃകയിൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും പുതിയ സ്ഥാപനങ്ങളുണ്ടായി. ഭരണാധിപന്മാരുടെ വാത്സല്യവും സഹായ സഹകരണങ്ങളും കലവറയില്ലാതെ ലഭിച്ചിരുന്നപ്പോഴും തന്റെ പ്രവർത്തനമേഖലയിൽ ഇടപെടാൻ ഒരിക്കൽപ്പോലും രാഷ്ട്രീയക്കാരെ അനുവദിച്ചില്ലെന്നതാണ് വർഗീസ് കുര്യന്റെ നേട്ടം. രാജ്യത്ത് ധവളവിപ്ളവം വിജയകരമായി നടപ്പാക്കിയ അദ്ദേഹത്തിനെതിരെയും ആദ്യകാലത്ത് നിക്ഷിപ്ത താത്പര്യക്കാർ ആരോപണങ്ങളുമായി വരാതിരുന്നില്ല. എന്നാൽ, അത്തരത്തിലുള്ള ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതവും ഗൂഢലക്ഷ്യത്തോടെ ചമച്ചവയാണെന്നും അന്വേഷണത്തിൽ തെളിഞ്ഞുവെന്നു മാത്രമല്ല, ആരോപണക്കാർക്കൊപ്പം നിന്ന അന്നത്തെ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി റാവു ബീരേന്ദ്ര സിംഗിന് സ്ഥാനചലനംപോലും സംഭവിക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടിലധികം താൻ നേതൃത്വം നൽകിയ ദേശീയ ക്ഷീരവികസന ബോർഡിൽ നിന്ന് അദ്ദേഹം പിരിയാനുണ്ടായ കാരണവും നിക്ഷിപ്ത താത്പര്യക്കാരുടെ ഇടപെടലാണ്. സഹകരണ പ്രസ്ഥാനത്തിൽ ഒരിക്കലും രാഷ്ട്രീയക്കാർ മാത്രമല്ല, ഇടത്തട്ടുകാരും കടന്നുവരരുതെന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു വർഗീസ് കുര്യൻ. ഗുജറാത്ത് ഗ്രാമങ്ങളിലെ ക്ഷീരകർഷക സംഘങ്ങൾ ഇന്നും കുര്യന്റെ പാത പിന്തുടരുന്നതുകൊണ്ടാണ് ലക്ഷക്കണക്കിന് കുടുംബങ്ങളിൽ മുടക്കമില്ലാതെ തീ പുകയുന്നത്. സഹകരണ പ്രസ്ഥാനത്തിനു മാത്രമല്ല, കാർഷികോത്പാദന വളർച്ചയിലും കുര്യന്റെ സംഭാവനകൾ അളവറ്റതാണ്. ആത്മസമർപ്പണത്തിന്റെയും ഉത്തരവാദിത്വബോധത്തിന്റെയും ഉന്നത മാതൃകയായിരുന്ന കുര്യന്റെ വേർപാട് എല്ലാ അർത്ഥത്തിലും നികത്താനാകാത്ത വിടവ് തന്നെയാണ്. രാജ്യനന്മയ്ക്കുവേണ്ടി ഇതുപോലെ ജീവിതം ഉഴിഞ്ഞുവയ്ക്കുന്നവർ അപൂർവമായി മാത്രമേ ഉണ്ടാവൂ. പൊതുജീവിതത്തിലെ നന്മകൾ കുറഞ്ഞുവരുന്ന ഇക്കാലത്ത് ഡോ. വർഗീസ് കുര്യനെപ്പോലുള്ളവരുടെ വേർപാട് തീരാനഷ്ടം തന്നെയാണ്.
|
|