തിരുവനന്തപുരം നന്തൻകോടുള്ള ബെയിൻസ് കോമ്പൗണ്ടിലെ 24–ാം നമ്പർ വീട്ടിൽ എത്തുമ്പോൾ അവിടെ സന്തോഷം നിറഞ്ഞു നിൽക്കുകയായിരുന്നു. പിറവത്തെ വിജയത്തിന് ശേഷം അനൂപ് ജേക്കബ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തത് രാവിലെയാണ്. നിയമസഭയിൽ നിന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കാനായി അനൂപ് വരുന്നതും കാത്തിരിക്കുകയായിരുന്നു അനില. തിരഞ്ഞെടുപ്പിന്റെ ടെൻഷൻ ഒഴിഞ്ഞതിന്റെയും ഭർത്താവിന്റെ വിജയത്തിന്റേയും നിറപുഞ്ചിരി അനിലയുടെ മുഖത്തുണ്ടായിരുന്നു.
'ജയിക്കുമെന്ന് ഉറപ്പായിരുന്നു. എങ്കിലും ഒരു ആകാംക്ഷയുണ്ടായിരുന്നു. ഇന്നലെ വീട്ടിൽ കുടുംബാംഗങ്ങൾ എല്ലാവരും ഉണ്ടായിരുന്നു. വിജയം അറിഞ്ഞത് ടിവിയിൽ നിന്നാണ്,' തിരഞ്ഞെടുപ്പിലെ വിജയത്തെക്കുറിച്ച് അനില വാചാലയായി. 'വിജയം അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. അനൂപിന്റെ വിജയത്തിനുവേണ്ടി ഒരുപാട് പ്രാർത്ഥനയും നേർച്ചയുമൊക്കെ ഉണ്ടായിരുന്നു.'
കടുത്ത ദൈവവിശ്വാസിയാണോ?
'അനൂപ് കടുത്ത ദൈവവിശ്വാസിയാണ്. എനിക്കത്രയുമില്ലെങ്കിലും വിശ്വാസിയാണ്. സ്ഥിരമായി പള്ളിയിലൊക്കെ പോകാറുണ്ട്.' എറണാകുളം ബി.പി.സി കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപികയാണ് അനില. ഇപ്പോൾ പിഎച്ച്ഡി ചെയ്യുന്നതു കാരണം ലീവിലാണ്. 'എന്റെ കുടുംബം ശരിക്കും പന്തളത്താണ്. അച്ഛൻ ഗീവർഗീസ് ഡാനിയൽ ഇറിഗേഷൻ വകുപ്പിൽ ജോലി ചെയ്യുന്ന കാലത്താണ് തിരുവനന്തപുരത്ത് നന്തൻകോട് താമസമാക്കിയത്. നിർമ്മല ഭവൻ സ്‌കൂളിലും ആൾ സെയിന്റ്‌സ് കോളേജിലുമായാണ് പഠിച്ചത്,' അനില പറഞ്ഞു.
തിരുവനന്തപുരത്ത് തൊട്ടടുത്ത വീടുകളിലും ഒരേ പള്ളിക്കാരുമായിരുന്നു അനിലയുടെയും അനൂപിന്റെയും കുടുംബങ്ങൾ. വീട്ടുകാർ തമ്മിലുള്ള സൗഹൃദം ഇരുവരുടേയും വിവാഹത്തോടെ കൂടുതൽ ദൃഡമാവുകയായിരുന്നു. തങ്ങളുടെ വിവാഹത്തെ ലൗ കം അറേഞ്ച്ഡ് മാര്യേജ് എന്ന് വിശേഷിപ്പിക്കാമെന്നാണ് അനില പറയുന്നത്.
'2002 മേയിലായിരുന്നു വിവാഹം. ഈ മേയിൽ പത്ത് വർഷമാകും. കുട്ടിക്കാലം മുതൽക്ക് തമ്മിലറിയാം. ഞങ്ങൾ പഠിച്ചിരുന്ന സ്‌കൂളുകൾ അടുത്തടുത്തായിരുന്നു. അന്നൊക്കെ മിക്കപ്പോഴും തമ്മിൽ കാണും. കുട്ടിക്കാലം തൊട്ടേ അങ്ങനെയൊരു ഇഷ്ടം ഉണ്ടായിരുന്നു. അനൂപാണ് ആദ്യം ഇഷ്ടം പറഞ്ഞത്.'
എവിടെ വച്ചായിരുന്നു ആ ഇഷ്ടം തുറന്നു പറഞ്ഞത്?
അയ്യോ, അതൊന്നും എഴുതണ്ട (പൊട്ടിച്ചിരിക്കുന്നു).
പെണ്ണുകാണൽ ചടങ്ങ് ഉണ്ടായിരുന്നോ?
പെണ്ണുകാണൽ ചടങ്ങ് ഒഫീഷ്യലായിട്ടൊന്നും ഇല്ലായിരുന്നു. എങ്കിലും വീട്ടുകാർ അങ്ങോട്ടും ഇങ്ങോട്ടും പോയി സംസാരിക്കുകയൊക്കെ ചെയ്തിരുന്നു.
രാഷ്ട്രീയത്തോട് താത്പര്യം ഉണ്ടായിരുന്നോ?
അനൂപിനും അച്ചാച്ചനുമൊക്കെയുള്ള രാഷ്ട്രീയ താത്പര്യം വിവാഹത്തിന് മുമ്പേ അറിയാം. അനൂപ് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴേ വിദ്യാർത്ഥി രാഷ്ട്രീയത്തിലൊക്കെ സജീവമായിരുന്നല്ലോ. എനിക്ക് രാഷ്ട്രീയത്തോട് വലിയൊരു ഇഷ്ടമോ ഇഷ്ടക്കുറവോ തോന്നിയിട്ടില്ല.
രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അനൂപിനെ എങ്ങനെ വിലയിരുത്തുന്നു?
രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അനൂപിന്റേത് നല്ല പ്രവർത്തനമാണ്. രാഷ്ട്രീയത്തോട് അനൂപിന് നല്ല താത്പര്യവുമുണ്ട്.
ഇനിയിപ്പോൾ പിറവത്തേക്കും ഇടയ്ക്ക് പോകേണ്ടി വരുമല്ലോ?
വിവാഹം കഴിഞ്ഞ് ആദ്യത്തെ ഏഴു വർഷം എറണാകുളത്തായിരുന്നു. ഇങ്ങോട്ടേക്ക് വന്നിട്ട് രണ്ട് വർഷം ആകുന്നതേയുള്ളൂ. ഇനിയിപ്പോൾ വാരാന്ത്യങ്ങളിൽ പിറവത്തും മറ്റു ദിവസങ്ങളിൽ തിരുവനന്തപുരത്തുമാവും.
അനൂപിന് യാത്രകളോടൊക്കെ താത്പര്യമാണോ?
യാത്ര ചെയ്യാൻ ഒരുപാടിഷ്ടമാണ്. ഞങ്ങൾ ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ട്. വിദേശത്ത് യൂറോപ്പ്, സിംഗപ്പൂർ, മാലദ്വീപ്, മലേഷ്യ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ പോയിട്ടുണ്ട്. മാലദ്വീപിലേത് ഒരുപാട് ഇഷ്ടപ്പെട്ട യാത്രയായിരുന്നു. അനൂപിന് തിരക്കായശേഷം യാത്രകളൊന്നുമില്ല.
അച്ചാച്ചനും (ടി.എം. ജേക്കബും) യാത്രകൾ വലിയ ഇഷ്ടമായിരുന്നു. അച്ചാച്ചൻ ഇവരേയും കൊണ്ട് പോകാത്ത സ്ഥലങ്ങളില്ല. ആ ഒരു താത്പര്യമാണ് അനൂപിനും. അച്ചാച്ചൻ യാത്ര പോയിട്ടു വന്നാൽ അവിടെ വച്ച് എടുക്കുന്ന ഫോട്ടോകൾക്ക് പിന്നിൽ അത് ഏതു സ്ഥലമാണെന്നും ഡേറ്റും എഴുതി വയ്ക്കുമായിരുന്നു. വിവാഹം കഴിഞ്ഞു വന്ന സമയത്ത് എന്നോടും അങ്ങനെ എഴുതി വയ്ക്കണമെന്ന് പറഞ്ഞിരുന്നു. അന്നൊക്കെ ഞാൻ എഴുതി വയ്ക്കുമായിരുന്നു. ഇപ്പോൾ ലാപ്‌ടോപ്പ് ഉള്ളതുകൊണ്ട് അതിൽ സേവ് ചെയ്തിടും.
ഭക്ഷണ കാര്യത്തിൽ അനൂപിന് നിർബന്ധങ്ങളുണ്ടോ?
അങ്ങനെയൊന്നുമില്ല. രാത്രിയിൽ ചപ്പാത്തിയാണ് കഴിക്കുന്നത്. പിന്നെ, ഉണക്കമീൻ വലിയ ഇഷ്ടമാണ്. നോൺ വെജ് വിഭവങ്ങളിൽ മീനിനോടാണ് താത്പര്യം. ഞാൻ എന്ത് ഉണ്ടാക്കിയാലും നല്ല ഇഷ്ടമാണ്. ഇടയ്ക്ക് കേയ്ക്ക് ഉണ്ടാക്കാറുണ്ട്. അത് ഇഷ്ടത്തോടെ കഴിക്കും. വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ഇഷ്ടമെങ്കിലും യാത്രകളിൽ ഹോട്ടലിൽ നിന്ന് കഴിക്കുന്നതിന് ബുദ്ധിമുട്ടില്ല. ഡയറ്റിംഗും എക്‌സർസൈസുമൊക്കെ ഉണ്ടായിരുന്നു. ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധയുണ്ട്. ജിമ്മിലൊക്കെ പോകും. ഇപ്പോൾ അത് ഒന്ന് നിറുത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അലച്ചിൽ കാരണം എട്ട് കിലോയോളം കുറഞ്ഞു.
അനൂപിന് സിനിമ കാണാൻ താത്പര്യമുണ്ടോ?
തിയറ്ററിൽ പോയി കാണാറുണ്ട്. അച്ചാച്ചനും സിനിമകൾ വലിയ ഇഷ്ടമായിരുന്നു. ആ സ്വഭാവം തന്നെയാണ് അനൂപിനും. മലയാളം കോമഡി ചിത്രങ്ങളോടാണ് താത്പര്യം. ഇംഗ്ലീഷ് ചിത്രങ്ങളും വല്ലപ്പോഴും കാണും. ഞങ്ങൾ രണ്ടു പേരും കൂടി ഏറ്റവും ഒടുവിൽ പോയി കണ്ടത് ശ്രീനിവാസന്റെ പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ എന്ന സിനിമയാണ്. തിരഞ്ഞെടുപ്പിനിടെ ഒരു അപകടമുണ്ടായല്ലോ. അങ്ങനെ വിശ്രമിക്കുന്നതിനിടെയാണ് അത് പോയി കണ്ടത്. ആ ചിത്രം ഇഷ്ടപ്പെട്ടു. സിനിമകൾ കണ്ട് അഭിപ്രായം പറയാറുണ്ട്. ശ്രീനിവാസന്റെ അഭിനയം വലിയ ഇഷ്ടമാണ്. നന്നായി കോമഡി ചെയ്യുന്നതുകൊണ്ട് ഉർവശിയേയും ഇഷ്ടമാണ്. ചാനലിൽ വരുന്ന കോമഡി പരിപാടികൾ കാണാറുണ്ട്. തമാശ നന്നായി എൻജോയ് ചെയ്യും. പക്ഷേ, അങ്ങനെ വലിയ തമാശകളൊന്നും പറയാറില്ല.
ഞാൻ മലയാളം, ഹിന്ദി, തമിഴ് സിനിമകളൊക്കെ കാണും. ഹിന്ദിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. അവസാനം കണ്ട ഹിന്ദി സിനിമ ഡോൺ ടു ആണ്. ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയുമാണ് ഫേവറിറ്റ്.
മക്കളുടെ കാര്യങ്ങൾ അനൂപ് ശ്രദ്ധിക്കാറുണ്ടോ?
മക്കളോട് നല്ല ഫ്രണ്ട്‌ലിയാണ്. ഞാനാണ് കുറച്ച് സ്ട്രിക്ട്. മക്കളെ വഴക്ക് പറയുന്നതൊന്നും അനൂപിന് ഇഷ്ടമല്ല. കുട്ടികൾക്ക് പഠിക്കുന്ന കാര്യത്തിൽ ഒരു പാട് സമ്മർദ്ദം കൊടുക്കരുതെന്നാണ് അനൂപ് പറയാറുള്ളത്. ഞാൻ ചില സമയത്ത് മോനെ പിടിച്ചിരുത്തി എന്തെങ്കിലുമൊക്കെ എഴുതിക്കുമ്പോൾ ചോദിക്കും: എന്തിനാണ് ഇങ്ങനെ പിടിച്ചിരുത്തി പഠിപ്പിക്കുന്നതെന്ന്. വല്ലപ്പോഴുമൊക്കെ മോന്റെ സ്‌കൂളിൽ വരും.
മോൻ ഏതു ക്ലാസിലാണ്?
ട്രിവാൻഡ്രം ഇന്റർനാഷണൽ സ്‌കൂളിൽ എൽ.കെ.ജിയിൽ പഠിക്കുന്നു. അഞ്ച് വയസ്സായി. ടി.എം. ജേക്കബ് എന്ന് തന്നെയാണ് പേര്. അച്ചാച്ചന് വലിയ ആഗ്രഹമായിരുന്നു ആ പേര് ഇടണമെന്ന്. മോൾ ലിറയ്ക്ക് മൂന്ന് വയസ്സായി.
അനൂപിൽ അനില കാണുന്ന പോസിറ്റീവുകൾ എന്തെല്ലാമാണ്?
ജാഡയില്ല. ഞാൻ പരിചയപ്പെടുമ്പോൾ എന്നെ ആകർഷിച്ചതും അതാണ്. മന്ത്രിയുടെ മകൻ എന്ന ഭാവമൊന്നുമില്ല. അതിൽ നിന്നൊക്കെ ഒതുങ്ങി നിൽക്കുന്ന ആളാണ്. നല്ല സ്വഭാവമാണ്. നല്ല ദൈവവിശ്വാസിയും.
സമ്മാനങ്ങളൊക്കെ വാങ്ങിത്തരാറുണ്ടോ?
പണ്ടൊക്കെ വാങ്ങിത്തന്നിരുന്നു. ഇപ്പോൾ അങ്ങനെ ഫോർമാലിറ്റിയൊന്നുമില്ല. വിവാഹത്തിന് മുമ്പ് എനിക്ക് ആദ്യമായി തന്ന സമ്മാനം പിറന്നാളിന് ഒരു വാച്ചായിരുന്നു.
അനൂപിന് ചേരുന്ന വേഷമേതാണ്?
മുണ്ടും ഷർട്ടും. വെള്ള നിറത്തിലെ മുണ്ടും ഷർട്ടുമല്ലാതെ കളർ ഷർട്ടും കളർ കരയുള്ള മുണ്ടും ധരിക്കാറുണ്ട്. അനൂപിന്റെ വസ്ത്രങ്ങളൊക്കെ ഞാനാണ് സെലക്ട് ചെയ്യുന്നത്. അനൂപിന് അതിനൊന്നും മെനക്കെടാൻ പറ്റില്ല. നീ പോയി എടുത്താൽ മതിയെന്നു പറയും. എന്റെ അഭിപ്രായത്തിൽ മോഡേൺ ഡ്രസുകളേക്കാൾ അനൂപിന് ചേരുന്നത് മുണ്ടും ഷർട്ടും തന്നെയാണ്.
ഷോപ്പിംഗിന് കൂടെ വരാറുണ്ടോ?
ഷോപ്പിംഗിന് അനൂപിനെ കൂട്ടിയാൽ നിൽക്കാൻ പറ്റില്ല. അതുകൊണ്ട് തനിയെ ആണ് പോകുന്നത്.
അനൂപ് ടെക്‌സാവിയാണോ?
അത്രയ്ക്കില്ല. ലാപ്‌ടോപ്പ് ഉപയോഗിക്കും. പക്ഷെ, റെഗുലർ ഉപയോഗമില്ല. പിന്നെയിപ്പോൾ ഫേസ്ബുക്കിലുണ്ട്. മൊബൈൽ ഫോൺ പോലും സാധാരണ ഫോണാണ് ഇഷ്ടം.
ദേഷ്യപ്പെടാറുണ്ടോ?
വല്ലപ്പോഴും. എന്തെങ്കിലും കാര്യത്തിൽ ഇറിറ്റേറ്റഡായാൽ ചെറുതായി ദേഷ്യപ്പെടും.
അനൂപിന് വേറെയെന്തൊക്കെ ഹോബികളുണ്ട്?
യാത്രകളാണ് പ്രധാന ഇഷ്ടം. പിന്നെ മലയാളം പാട്ട് കേൾക്കും. ഭക്തി ഗാനങ്ങളോട് വലിയ ഇഷ്ടമാണ്. മുമ്പ് പാട്ടുകളുടെ വലിയ കളക്ഷനുണ്ടായിരുന്നു. എനിക്ക് സിനിമയോടാണ് കൂടുതൽ താത്പര്യം. പിന്നെ മുമ്പ് വായനയുണ്ടായിരുന്നു.
ഇപ്പോൾ സമയം കിട്ടാറില്ല. അപ്പോഴേക്കും ഉച്ചഭക്ഷണം കഴിക്കാനായി അനൂപ് എത്തി. കുറച്ച് പാർട്ടി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങൊക്കെ ഗംഭീരമായെന്ന് അനൂപ് പറഞ്ഞു. ഇന്റർവ്യൂ നടക്കട്ടെ എന്ന് പറഞ്ഞ് അകത്തേക്ക് പോയ അനൂപ് വേഗം ഭക്ഷണം കഴിച്ച് തിരിച്ചെത്തി. അനിലയ്‌ക്കൊപ്പം കുറച്ച് ഫോട്ടോകൾക്ക് പോസ് ചെയ്തു. അതിനുശേഷം കാണാം എന്ന് പറഞ്ഞ് തിരക്കുകളുടെ ലോകത്തേക്ക് ഇറങ്ങി.
കടപ്പാട്: കേരളകൗമുദി ആഴ്ചപ്പതിപ്പ്