കല്യാണപ്പാർട്ടിക്കിടെ ഉച്ചത്തിൽ പാട്ടുവച്ചു; 140 കോഴികൾ ചത്തൊടുങ്ങി, പൊലീസിൽ പരാതി നൽകി ഫാം ഉടമ
ലക്‌നൗ: ഡിജെ സിസ്റ്റത്തിൽ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം കാരണം 140 കോഴികൾ ചത്തുവെന്ന് പൊലീസിൽ പരാതി നൽകി ഫാം ഉടമ. ഉത്തർപ്രദേശിലാണ് സംഭവം. ഏപ്രിൽ 25ന് രാത്രിയിൽ സമീപത്തുകൂടി കടന്നുപോയ ഒരു വിവാഹ ഘോഷയാത്രയ്ക്കിടെ ഉപയോഗിച്ചിരുന്ന ഡിജെ സിസ്റ്റത്തിൽ നിന്നുള്ള ഉച്ചത്തിലുള്ള സംഗീതമാണ് തന്റെ ഫാമിലെ കോഴികൾ ചത്തൊടുങ്ങുന്നതിന് കാരണമായതെന്നാണ് ഇയാൾ പരാതിയിൽ ആരോപിക്കുന്നത്.
ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് സംഭവം നടന്നത്. ബാബൻ വിശ്വകർമ്മയെന്നയാളുടെ മകളുടെ വിവാഹാഘോഷമാണ് ആരോപണങ്ങൾക്ക് കാരണമായത്. റാം ഭദ്ര പൂർവയെന്ന സ്ഥലത്തുനിന്നാണ് ഘോഷയാത്ര വന്നത്. ഉച്ചത്തിലുള്ള സംഗീതവും ഇതിനൊപ്പമുണ്ടായിരുന്നു.
പരാതിക്കാരനായ സാബിർ അലി പൗൾട്രി ഫാം ഉടമ സാബിർ അലി സംഭവദിവസം രാത്രി 9.30ഓടെ ഘോഷയാത്ര തന്റെ ഫാമിന് മുന്നിലൂടെ കടന്നുപോയതായി പരാതിയിൽ പറയുന്നു. ഉച്ചത്തിലുള്ള ശബ്ദത്തിൽ കോഴികൾ പരിഭ്രാന്തരായെന്നും പിന്നാലെ കൂട്ടത്തോടെ ചത്തൊടുങ്ങിയെന്നുമാണ് പരാതിയിൽ പറയുന്നത്. പരാതിക്കുപിന്നാലെ സംഭവദിവസം ഡിജെ നടത്തിയ ഓപ്പറേറ്റർ കവി യാദവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
അനുവദനീയമായ ശബ്ദത്തിനും അപ്പുറമായിരുന്നോ സംഗീതമുണ്ടായിരുന്നതെന്നും ഇത് കോഴികളുടെ മരണത്തിന് കാരണമാകുമോയെന്നും അന്വേഷിക്കുകയാണ് പൊലീസ്. ഉയർന്ന തീവ്രതയുള്ള ശബ്ദതരംഗങ്ങൾ പക്ഷികളിലും മൃഗങ്ങളിലും കടുത്ത സമ്മർദ്ദ പ്രതികരണങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ചിലപ്പോൾ ഹൃദയസ്തംഭനത്തിനും കാരണമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.