മറന്നുപോയത് മറച്ചുവച്ചു; വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർത്ഥി നീറ്റ് പരീക്ഷ എഴുതിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി അറസ്റ്റിൽ

Monday 05 May 2025 10:08 AM IST

തിരുവനന്തപുരം: വ്യാജ ഹാൾ ടിക്ക​റ്റുമായി പാറശാല സ്വദേശിയായ വിദ്യാർത്ഥി നീ​റ്റ് പരീക്ഷ എഴുതിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി അറസ്​റ്റിൽ. നെയ്യാ​റ്റിൻകര അക്ഷയയിലെ ജീവനക്കാരിയായ ഗ്രീഷ്മയാണ് അറസ്​റ്റിലായത്. ഇവർ കു​റ്റം സമ്മതിച്ചതായും പത്തനംതിട്ട പൊലീസ് അറിയിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയ്ക്കായുളള അപേക്ഷ സമർപ്പിക്കാൻ മറന്നുപോയതുകൊണ്ടാണ് മറച്ചുവയ്ക്കാൻ വ്യാജ ഹാൾ ടിക്കറ്റ് നൽകിയതെന്ന് ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്. ഇവരെ ഉടൻ തന്നെ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിലാണ് വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർത്ഥി എത്തിയത്. തുടക്കത്തിലെ പരിശോധനയിൽ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂർ പരീക്ഷ എഴുതാൻ അനുവദിച്ചു. ഇതിനിടെ ഹാൾ ടിക്കറ്റിലെ റോൾ നമ്പരിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഉദ്യോഗസ്ഥരുടെ പരാതിയിൽ കുട്ടിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

ഇതിനിടയിൽ ഗ്രീഷ്മ വാട്സാപ്പിൽ അയച്ചുതന്ന ഹാൾടിക്കറ്റ് വ്യാജമാണെന്ന് മനസിലായില്ലെന്ന് കുട്ടിയും അമ്മയും പൊലീസിന് മൊഴി നൽകി.ഗ്രീഷ്മ അക്ഷയ സെന്ററിൽ ജോലിക്കെത്തിയിട്ട് നാല് മാസമേ ആയിട്ടുളളൂവെന്ന് ഉടമ സത്യദാസ് പൊലീസിനോട് പറഞ്ഞു. പത്തനംതിട്ട ഡിവൈ.എസ്.പി ഇൻ ചാർജ് ബിനു വർഗീസിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി വൈകിയും വിദ്യാർത്ഥിയെയും മാതാവിനെയും ചോദ്യം ചെയ്തിരുന്നു.ഇവർ നിരപരാധികളാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു..

'ഹാൾടിക്കറ്റ് തിരുത്തിയോ ആൾമാറാട്ടം നടത്തിയോ പരീക്ഷ എഴുതി പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷാ നടപടികളുണ്ടാകും. കുറ്റം തെളിഞ്ഞാൽ ആൾമാറാട്ടം, ചീറ്റിംഗ്, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയാണ് ലഭിക്കുക. ചുരുങ്ങിയത് പത്ത് വർഷം തടവും പിഴയും ശിക്ഷ ലഭിക്കാം'- പരീക്ഷ നടത്തിപ്പ് ചുമതലയുളള ഉദ്യോഗസ്ഥർ വ്യക്തമാക്കി.