വാടകവീട്ടിൽ തമിഴ്നാട് സ്വദേശിയായ 25കാരി മരിച്ച നിലയിൽ, ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
പാലക്കാട്: ഒറ്റപ്പാലത്ത് വാടകവീട്ടിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സേലം ആത്തൂർ പൊത്തനായകൻപാളയം പുതുക്കോത്തംപടി സ്വദേശിനി കൃഷ്ണവേണി(25)യാണ് മരിച്ചത്. ഭർത്താവ് ആത്തൂർ സ്വദേശി മണികണ്ഠനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകമാണെന്നാണ് സംശയം.
കഴിഞ്ഞ 10 വർഷത്തോളമായി ഒറ്റപ്പാലത്തും പരിസരത്തുമായി കഴിഞ്ഞുവരുന്ന കുടുംബമാണ് കൃഷ്ണവേണിയുടേത്. തെന്നടി ബസാറിൽ വിവേകാനന്ദ റോഡിലെ വാടകവീട്ടിൽ കഴിഞ്ഞദിവസം രാത്രി 10 മണിയോടെയാണ് യുവതിയെ മരിച്ചനിലയിൽ കണ്ടത്. ഭർത്താവ് മണികണ്ഠൻ നിരന്തരം മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നെന്ന് സ്ഥലവാസികൾ പൊലീസിൽ വിവരം നൽകിയിട്ടുണ്ട്. തൊട്ടടുത്തുള്ള റൂമിലെ താമസക്കാരാണ് കഴിഞ്ഞദിവസം കൃഷ്ണവേണിയെ ആദ്യം മരിച്ചനിവയിൽ കണ്ടത്. ഇതോടെ ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു.
മണികണ്ഠനെ പൊലീസ് ചോദ്യംചെയ്തുവരികയാണ്. യുവതിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. ഷൊർണൂർ ഡിവൈ. എസ്.പി സജു കെ എബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസും ശാസ്ത്രീയ പരിശോധനാ വിഭാഗങ്ങളും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വെങ്കിടാചലമാണ് കൃഷ്ണവേണിയുടെ പിതാവ്. അമ്മ കാവേരി.