മുഖ്യമന്ത്രി: തീരുമാനം വൈകിയാൽ വലിയ പ്രത്യാഘാതമുണ്ടാവും; മോന്തയ്ക്ക് അടികിട്ടുമെന്ന് മുസ്ളീം ലീഗ്

Monday 11 May 2026 2:40 PM IST

മലപ്പുറം: കോൺഗ്രസിൽ മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ വിമർശനവുമായി മുസ്ളീം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൾ ഹമീദ്. വളരെ പെട്ടെന്നുതന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുമാനം വളരെ പെട്ടെന്ന് ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. പഴയതുപോലെയല്ല, വ്യത്യസ്തമായ രൂപത്തിൽ തിരിച്ചടിയുണ്ടാകാമെന്നും പി അബ്ദുൾ ഹമീദ് പറഞ്ഞു.

'പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുള്ളത് കോൺഗ്രസിന്റെ ഹൈക്കമാൻഡും നേതൃത്വവും തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറം ജില്ലയിൽ ആഹ്ളാദപ്രകടനം നടക്കേണ്ട സമയമാണ്. അണികൾ അസംതൃപ്തരാണ്. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയോട് സ്വീകരണ പരിപാടിക്ക് വരേണ്ടെന്ന് പറയേണ്ട ഘട്ടം വരെയുണ്ടായി. ജില്ലയിലെ സ്ത്രീകളടക്കമുള്ള വോട്ടർമാർ ചോദിക്കുന്നുണ്ട്. തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. ഒരു സർക്കാർ അധികാരത്തിൽ വരേണ്ട സന്ദർഭത്തിൽ അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകുന്നതിലുള്ള അസംതൃപ്തി എല്ലാ തലങ്ങളിലും പ്രകടമാവുകയാണ്. ഒരു പരിധിവരെയെ അത് പിടിച്ചുനിർത്താൻ കഴിയുകയുള്ളൂ. അതിനപ്പുറത്തേയ്ക്ക് പോകുമ്പോൾ അത് ശ്രദ്ധിക്കണം.

ഒരു സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇടപെടേണ്ട ഒരുപാട് കാര്യങ്ങളുണ്ട് കേരളത്തിൽ. കേരളത്തിലെ ജനങ്ങൾ തന്നൊരു ആജ്ഞയുണ്ട്. അത് മറന്ന് പ്രവർത്തിക്കാൻ പാടില്ല. ടീം യുഡിഎഫ് ആണ് വിജയിച്ചത്. നാല് ആള് കൂടുന്നിടത്ത് ചർച്ച മുഴുവൻ ഇതാണ്. പ്രവർത്തനമികവിന് അനുസരിച്ച് ലീഡർഷിപ്പ് ഉയരുന്നില്ല. അണികളോടൊപ്പം ഉയരാൻ നേതൃത്വത്തിന് സാധിക്കുന്നില്ല. മുസ്ളീം ലീഗിന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനത്തെ പോലെ കേരളത്തെ അളക്കരുത്. ഡൽഹിയിൽ മാസങ്ങളോളം കാത്തിരുന്നില്ലേ ഇനിയും 23 വരെ സമയമുണ്ടല്ലോയെന്ന് അണികളോട് പറഞ്ഞാൽ മോന്തക്ക് അടികിട്ടും'- പി അബ്ദുൾ ഹമീദ് വ്യക്തമാക്കി.