അങ്കമാലിയിൽ മയക്ക് മരുന്ന് വേട്ട മൂന്ന് അസാമുകാർ പിടിയിൽ
അങ്കമാലി: ലക്ഷങ്ങൾ വില വരുന്ന ഹെറോയിനുമായി മൂന്ന് അന്യ സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. അസം നൗഗാവ് സ്വദേശി ദിൽദാർ ഹുസൈൻ (41), ഹോജയ് സ്വദേശികളായ മുഷ്തക്കിൻ ആലം (19), കൈറുൽ ഇസ്ലാം (23) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടി കൂടിയത്. ഇവരിൽ നിന്ന് 600 ഗ്രാമോളം ഹെറോയിൻ കണ്ടെടുത്തു. അസമിൽ നിന്ന് കാറിൽ മയക്കുമരുന്ന് കടത്തുന്ന വൻ റാക്കറ്റാണ് പിടിയിലായത്.
രഹസ്യ വിവരത്തെതുടർന്ന് കുറച്ചു നാളുകളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കാറിന്റെ രഹസ്യ അറകളിൽ ബാഗുകളിൽ 47 സോപ്പുപെട്ടികളിലാക്കിയായിരുന്നു ഹെറോയിൻ സൂക്ഷിച്ചിരുന്നത്. അസമിൽ നിന്ന് ഒരു ബോക്സിന് മുപ്പതിനായിരം രൂപ നിരക്കിൽ വാങ്ങുന്ന ഹെറോയിൻ 50,000 രൂപ നിരക്കിൽ വില്പന നടത്തി മടങ്ങിപ്പോകുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത ഹെറോയിന് പന്ത്രണ്ട് ലക്ഷത്തോളം രൂപ വില വരും. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ആലുവ ഡിവൈ.എസ്.പി ബാബുക്കുട്ടൻ, ഇൻസ്പെക്ടർ എ. രമേശ്, സബ് ഇൻസ്പെക്ടർമാരായ ശ്യാം, അജിത്കുമാർ, ജിഷ്ണുരാജ്, വിജു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.