ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണിക്ക് സാദ്ധ്യത

Sunday 10 May 2026 1:47 AM IST

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരമേറ്റശേഷം ഐ.എ.എസ്, ഐ.പി.എസ് തലത്തിൽ വൻ അഴിച്ചുപണിക്ക് സാദ്ധ്യത. മുതിർന്ന ഉദ്യോഗസ്ഥരെയടക്കം മാറ്റുമെന്നാണ് സൂചന. ഇടത് സർക്കാർ തെറിപ്പിച്ച ഡി.ജി.പി യോഗേഷ് ഗുപ്തയെ വീണ്ടും വിജിലൻസ് മേധാവിയാക്കാനാണ് സാദ്ധ്യത. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച് വെങ്കടേശിനാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ അധിക ചുമതല. ഈ തസ്തികകളിലും പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചേക്കും. ഇന്റലിജൻസ് മേധാവി പി.വിജയനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കുമെന്നും അറിയുന്നു. ജൂണിൽ ചീഫ്സെക്രട്ടറി ഡോ.എ.ജയതിലക് വിരമിക്കുമ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷിക്ക് സാദ്ധ്യതയുണ്ട്. ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയെ ആ പദവിയിൽ നിന്ന് മാറ്റിയേക്കും. സിൻഹയെ ചീഫ്സെക്രട്ടറിയാക്കില്ലെന്നാണ് അറിയുന്നത്. സസ്പെൻഷനിലുള്ള പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക്, സെക്രട്ടറി എൻ.പ്രശാന്ത് എന്നിവരെ തിരിച്ചെടുത്ത് മികച്ച തസ്തിക നൽകിയേക്കും. വകുപ്പു മേധാവിമാരെയും കളക്ടർമാരെയും ജില്ലാ പൊലീസ് മേധാവികളെയും മാറ്റും.