തോൽപ്പിക്കാൻ സന്നാഹം, ജി.സുധാകരൻ മിന്നലായി
ആലപ്പുഴ : തുടർഭരണം നഷ്ടമായാലും അമ്പലപ്പുഴയിൽ ജി.സുധാകരൻ ജയിക്കരുതെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തിനും പരിശ്രമങ്ങൾക്കുമേറ്റത് വലിയ തിരിച്ചടി. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് ജി.സുധാകരൻ വിജയിച്ചത്. 27,935 വോട്ടിന്റെ ഭൂരിപക്ഷം. ജി.സുധാകരൻ 75,184 വോട്ട് നേടിയപ്പോൾ സിറ്റിംഗ് എം.എൽ.എയും ഇടത് സ്ഥാനാർത്ഥിയുമായ എച്ച്.സലാമിന് 47,249 വോട്ടുകളേ ലഭിച്ചുള്ളൂ. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോഴല്ലാതെ ഒരു ഘട്ടത്തിലും എച്ച്.സലാമിന് മുന്നേറാനായില്ല.
മുസ്ലിം ഭൂരിപക്ഷ വാർഡുകളിൽ പോലും ജി.സുധാകരൻ വ്യക്തമായ ആധിപത്യം നേടി. പാർട്ടിയിൽ നേരിട്ട അവഗണനകളിലും അധിക്ഷേപങ്ങളിലും പ്രതിഷേധിച്ച് അംഗത്വം പുതുക്കാതിരുന്ന സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥി പ്രഖ്യാപനം സംസ്ഥാനത്തൊട്ടാകെ സി.പി.എമ്മിന് കനത്ത വെല്ലുവിളിയായിരുന്നു. മുൻകാലങ്ങളിലൊന്നുമില്ലാത്ത വിധം കേന്ദ്ര, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ പലരും മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് ഇടതുമുന്നണിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.