ലക്ഷ്മണിനെ എ.ഡി.ജി.പി ആക്കിയത് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറിയുടെ എതിർപ്പ് തള്ളി

Friday 08 May 2026 12:10 AM IST

ലക്ഷ്‌മൺ

സ്ഥാനക്കയറ്റ ഉത്തരവ് മുഖ്യമന്ത്രി രാജിവച്ചശേഷം

തിരുവനന്തപുരം: ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെ 4വർഷം മുൻകാല പ്രാബല്യത്തോടെ എ.ഡി.ജി.പിയാക്കിയത് ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതസമിതിയുടെ എതിർപ്പ് തള്ളി. തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ 'വ്യാജപുരാവസ്തു" കച്ചവടത്തിൽ പങ്കാളിയായെന്നും പൊലീസിന്റെ അധികാരമുപയോഗിച്ച് ഒത്താശ ചെയ്തെന്നും ഇദ്ദേഹത്തിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയിരുന്നു.

കുറ്റപത്രം നൽകിയതിനാൽ സ്ഥാനക്കയറ്റം നൽകരുതെന്നാണ് ചീഫ് സെക്രട്ടറിയും തദ്ദേശ-ആഭ്യന്തര-പൊതുഭരണം അഡി.ചീഫ് സെക്രട്ടറിമാരുമടങ്ങിയ സമിതി ശുപാർശ ചെയ്തത്. ഇത് മറികടന്ന് സ്ഥാനക്കയറ്റം നൽകാൻ മുഖ്യമന്ത്രി പിണറായിവിജയൻ നിർദ്ദേശിക്കുകയായിരുന്നു.

ശുപാർശ പുനഃപരിശോധിക്കാൻ ഉന്നതതല സമിതിയോട് ആവശ്യപ്പെടുകയല്ലാതെ, അത് മറികടന്ന് സ്ഥാനക്കയറ്റം നൽകാൻ നിർദ്ദേശിക്കാൻ ചട്ടപ്രകാരം മുഖ്യമന്ത്രിക്ക് അധികാരമില്ല. കോടതിയിൽ വിചാരണനടക്കവേ, ഐ.പി.എസ് ഉദ്യോഗസ്ഥന് ചട്ടപ്രകാരം സ്ഥാനക്കയറ്റം നൽകാനാവില്ല. പക്ഷേ, മുഖ്യമന്ത്രിയുടെ നിർദ്ദേശമെത്തിയതോടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന തിങ്കളാഴ്ച ലക്ഷ്മണിന് സ്ഥാനക്കയറ്റം നൽകി പൊതുഭരണവകുപ്പ് ഉത്തരവിറക്കി. മുഖ്യമന്ത്രി ഗവർണർക്ക് രാജി സമർപ്പിച്ചശേഷം, ബുധനാഴ്ച പൊതുഭരണവകുപ്പ് ഈ ഉത്തരവ് ഭേദഗതിചെയ്ത് സ്ഥാനക്കയറ്റത്തിന് 2022ജനുവരി ഒന്നുമുതൽ മുൻകാലപ്രാബല്യം നൽകി. ചീഫ്സെക്രട്ടറിക്കു പകരം പൊതുഭരണവകുപ്പിലെ അഡി.സെക്രട്ടറി ജി.ആർ.രാജേഷാണ് ഉത്തരവിറക്കിയത്.

 നാലാം പ്രതി

മോൻസൺ മാവുങ്കലിന്റെ ഇടപാടുകളിൽ നേരിട്ട് പങ്കാളിയായ ലക്ഷ്മൺ നാലാംപ്രതിയാണ്. 2021 നവംബറിൽ സസ്പെൻഡ്ചെയ്ത ലക്ഷ്മണിനെ 2023ഫെബ്രുവരിയിൽ തിരിച്ചെടുത്ത് പരിശീലനവിഭാഗം ഐ.ജിയാക്കി. അറസ്റ്റിലായതിനെത്തുടർന്ന് 2023സെപ്തംബറിൽ വീണ്ടും സസ്പെൻഷനിലായി. 1997ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.