യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയിൽ

Friday 08 May 2026 1:16 AM IST

  • ബംഗളൂരുവിൽ വച്ച് മർദ്ദനം, മരിച്ചത് തൃശൂരിൽ ചികിത്സയിലിരിക്കെ

തൃശൂർ: വാടാനപ്പിള്ളി സ്വദേശി സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കൊല്ലം മുളങ്കാടകം സ്വദേശി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ. ബംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു ദീപക്. ഷെൽട്ടർ ഹോമിൽ ജോലിക്കെത്തിയ സുനിതയ്ക്കെതിരെയുള്ള ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് ദീപക് മർദ്ദിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. തൃശൂരിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് സുനിത മരിച്ചത്. മേയ് മൂന്നിനാണ് ഇവർക്ക് മർദ്ദനമേറ്റത്. സുനിതയുടെ തല പ്രതി ചുവരിലും അലമാരയിലും തുടർച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവർത്തിച്ച് ചവിട്ടിയെന്നുമാണ് ദൃക്‌സാക്ഷിയുടെ മൊഴി.

കന്യാകുമാരിയിൽ നിന്നു പിടികൂടിയ പ്രതിയെ ഏറ്റുവാങ്ങാനുള്ള ബംഗളൂരു പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി. സുനിതയെ മർദ്ദിക്കുന്നത് കണ്ട് ഷെൽറ്റർ ഹോമിലെ മറ്റ് രണ്ട് യുവതികൾ നൽകിയ പരാതിപ്രകാരമെത്തിയ രണ്ട് കർണാടക പൊലീസുകാരെ ദീപക് പൂട്ടിയിട്ടിരുന്നു. കൊലപാതകക്കുറ്റം, ചികിത്സ വൈകിപ്പിക്കൽ, പൊലീസിന്റെ കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തേക്കും.

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സുനിതയുടെ മൃതദേഹം ഇന്നലെ ഭർത്താവ് സിന്റോയും കുടുംബാംഗങ്ങളും ഏറ്റുവാങ്ങി. തുടർന്ന് വൈകിട്ടോടെ പത്താംകല്ലിലെ കുടുംബവീട്ടിൽ സംസ്‌കരിച്ചു.

വിവാദമായ കാരണവർ കൊലക്കേസിലെ പ്രതി ഷെറിന് ജയിലിൽ വി.ഐ.പി പരിഗണന ലഭിച്ചെന്ന് വെളിപ്പെടുത്തിയ സഹതടവുകാരിയായിരുന്നു കൊല്ലപ്പെട്ട സുനിത.

ദീപക് സ്ഥിരം കുറ്റവാളി

സുനിതയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് സ്ഥിരം കുറ്റവാളിയും തട്ടിപ്പുകാരനും. തെരുവുനായ സംരക്ഷണ കേന്ദ്രം തട്ടിപ്പിന് മറയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ലഹരിക്കടത്ത് ഉൾപ്പെടെ ദീപക് കണ്ണിയായതിന് മുൻപ് കേസുകളുണ്ട്.

കൊച്ചി വൈറ്റില പൊന്നുരുന്നിയിലെ വെറ്ററിനറി ആശുപത്രിയിൽ അക്രമം നടത്തിയതിനും 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞതിനും നേരത്തെ കേസുണ്ട്. തിരുവനന്തപുരത്താണ് ലഹരിക്കേസ്.

ഐ.ടി പ്രൊഫഷണലായിരുന്ന ദീപക് 2011ൽ ദുബായിൽ തട്ടിപ്പ് നടത്തിയിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ബന്ധുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോടികൾ പിരിച്ചെടുത്തു. ജോലി വിട്ട് റിയൽ എസ്റ്റേറ്റിലേക്ക് കടക്കുന്നുവെന്ന് അറിയിച്ചായിരുന്നു നിക്ഷേപം സ്വീകരിച്ചത്. മൂന്നുവർഷം കഴിഞ്ഞിട്ടും നിക്ഷേപത്തിന് റിട്ടേൺ ലഭിക്കാതെ വന്നപ്പോൾ മൂന്ന് മാസത്തിനകം പണം തിരികെ നൽകുമെന്ന് പറഞ്ഞെങ്കിലും നൽകിയില്ല. നാല് കേസുകളിൽ ദീപക് ശിക്ഷിക്കപ്പെട്ടു. 2017ൽ വ്യാജ പാസ്‌പോർട്ടിൽ ദുബായിൽ നിന്നും കേരളത്തിലെത്തി.

നായകളെ സംരക്ഷിക്കുന്നതിന് പണം ആവശ്യപ്പെട്ട് ദീപക് തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് മൃഗസ്‌നേഹി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മൃഗസ്‌നേഹികളായ സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയെന്നും പലരും ആരോപണം ഉന്നയിച്ചിരുന്നു.