വിജയാഹ്ലാദത്തിനിടെയുണ്ടായ സംഘർഷം: 200 പേർക്കെതിരെ കേസ്
പാലക്കാട്: തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുണ്ടായ അക്രമത്തിൽ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസ്. എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർക്കെതിരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്വമേധയാ കേസെടുത്തത്. രമേഷ് പിഷാരടിയുടെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ യു.ഡി.എഫ് പ്രവർത്തകർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. വോട്ടെണ്ണൽ ദിവസം വൈകിട്ട് 6.30ന് വിക്‌ടോറിയ കോളേജിന് സമീപത്തുനിന്ന് തുടങ്ങിയ പ്രകടനം സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിലെത്തിയപ്പോൾ അക്രമാസക്തമായി. ഓഫീസിലേക്ക് പടക്കവും കല്ലും സോഡാക്കുപ്പിയും എറിയുകയായിരുന്നു. ഓഫീസ് കോമ്പൗണ്ടിൽ നിന്ന് തിരിച്ചും കല്ലേറുണ്ടായി. ഇതിൽ മൂന്ന് പൊലീസുകാർക്കുൾപ്പെടെ പരിക്കേറ്റു. ഇതോടെ പൊലീസ് പാർട്ടി ഓഫീസിൽ ഇരച്ചുകയറി പ്രവർത്തകരെ മർദ്ദിച്ചു. മുതുകിനും കൈക്കും ഗുരുതര പരിക്കേറ്റ പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. അമ്പതോളം പൊലീസുകാരാണ് ഓഫീസിൽകയറി പ്രവർത്തകരെ ആക്രമിച്ചത്.
ഭരണം മാറിയപ്പോൾ പൊലീസുകാരുടെ പെരുമാറ്റം മാറുന്ന കാഴ്ചയാണ്. പൊലീസ് മാന്യത വിട്ട് പെരുമാറരുത്. പൊലീസുമായി ഒരു പ്രശ്നത്തിനും സി.പി.എം ഇതുവരെ നിന്നിട്ടില്ല. ഇങ്ങോട്ട് മാന്യമായി പെരുമാറിയാൽ തിരിച്ചും മാന്യമായി നേരിടും. ഇങ്ങോട്ട് ആക്രമിച്ചാൽ ശക്തമായി പ്രതിരോധിക്കും. തിങ്കളാഴ്ച വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് യു.ഡി.എഫ് സംഘം പൊലീസിന്റെ ഒത്താശയോടെ ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത്. ഓഫീസ് മുറ്റത്ത് അതിക്രമിച്ചുകടന്ന പൊലീസ് പ്രവർത്തകരെ ക്രൂരമായി ആക്രമിച്ചു. മൂന്ന് എൽ.ഡി.എഫ് പ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. ഓഫീസിലേക്ക് യു.ഡി.എഫ് പ്രവർത്തകർ പടക്കവും കല്ലും സോഡാക്കുപ്പിയും എറിഞ്ഞതിന് ശേഷമാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
- ഇ.എൻ.സുരേഷ്ബാബു
ജില്ലാ സെക്രട്ടറി
ഒരു പാർട്ടി ഓഫീസും ആക്രമിക്കുന്നത് യു.ഡി.എഫിന്റെ ശൈലിയല്ല. ഇലക്ഷൻ തോൽവിയിൽ സി.പി.എം പ്രതികരിച്ചത് അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന രീതിയിലാണ്. അവർ പ്രകടനവുമായി എത്തിയ കോൺഗ്രസുകാരെയാണ് കുപ്പി എറിഞ്ഞത്. ഞങ്ങൾ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഒരുകാലത്തും സ്വീകരിക്കുന്നവരല്ല. അക്രമപ്രവർത്തനങ്ങൾ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത എല്ലാവരും കാണിക്കണം
- എ.തങ്കപ്പൻ
ഡി.സി.സി പ്രസിഡന്റ്