സെക്രട്ടേറിയറ്റ് യോഗത്തിൽ ശൈലജ 'പേരാവൂരിൽ മത്സരിപ്പിച്ചത് തെറ്റായ തീരുമാനം', വിജയിക്കില്ലെന്ന് അറിയാമായിരുന്നു
തിരുവനന്തപുരം: മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് മാറ്റി പേരാവൂരിൽ മത്സരിപ്പിച്ചതാണ് തന്റെ പരാജയത്തിന് ഇടയാക്കിയതെന്ന് ബുധനാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കെ.കെ.ശൈലജ തുറന്നടിച്ചു. അവിടെ മത്സരിക്കാൻ താത്പര്യമില്ലാതിരുന്നിട്ടും
നിർബന്ധിച്ച് മത്സരിപ്പിക്കുകയായിരുന്നു. വിജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു.
നിലവിലെ സാഹചര്യത്തിൽ പേരാവൂരിൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയല്ലാതെ മറ്റാർക്കും ജയിക്കാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. പാർട്ടിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും ശൈലജ വിമർശിച്ചു.
13 മണിക്കൂർ നീണ്ട സെക്രട്ടേറിയറ്റ് യോഗത്തിൽ തിരുത്തൽ നിർദ്ദേശങ്ങളും നേതാക്കൾ മുന്നോട്ടുവച്ചു. പാർട്ടി അണികളെ കേൾക്കണം. ബ്രാഞ്ച് തലം മുതൽ അഭിപ്രായ രൂപീകരണം നടത്തണം. വിമർശനങ്ങളെ മുൻവിധിയില്ലാതെ സമീപിക്കണം. വോട്ടിംഗ് ശതമാനത്തിലെ കണക്ക് മാത്രം നോക്കി പോയാൽ സ്ഥിതി കൂടുതൽ വഷളാകും. പാർട്ടി പ്രവർത്തകർക്ക് നിർഭയമായി അഭിപ്രായം പറയാമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പു നൽകണമെന്ന ആവശ്യവും യോഗത്തിലുണ്ടായി.
ശൈലി മാറണമെന്ന്
യോഗത്തിൽ ആവശ്യം
പാർട്ടി അടിത്തറ നഷ്ടമായ അവസ്ഥയിലെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉയർന്നു. അണികളുടെ വികാരം മനസിലാക്കാൻ പോലും നേതൃത്വത്തിന് കഴിയുന്നില്ല. നിലവിലുള്ള മുന്നണി സംവിധാനം നിലവിൽ വന്നശേഷമുള്ള ഏറ്റവും വലിയ പരാജയമാണിത്. അടിത്തട്ടിൽ നിന്നും പരിശോധന നടത്താതെ മുന്നോട്ടു പോകാനാകില്ല. ബ്രാഞ്ച് കമ്മിറ്റികളുടെ പ്രവർത്തനം പലയിടത്തും നിശ്ചലമാണ്. പ്രാദേശിക നേതാക്കളുടെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തണം. ജനങ്ങളുമായി അടുക്കാൻപോലും പ്രാദേശിക പാർട്ടി നേതൃത്വങ്ങൾക്ക് കഴിയുന്നില്ല. ഇതാണ് ജനങ്ങൾ പാർട്ടിയെ കൈവിടാൻ കാരണം. അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ കൂടുതൽ മോശമാകും. മുൻകാലങ്ങളിൽ പാർട്ടിയോട് അടുപ്പമുണ്ടായിരുന്ന പല അനുഭാവികളും പാർട്ടിയെ കൈയൊഴിഞ്ഞെന്നും വിമർശനമുയർന്നു.