കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര വേണ്ട: സ്വകാര്യ ബസുടമകൾ
പാലക്കാട്: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യ യാത്രയ്ക്കെതിരെ സ്വകാര്യ ബസുടമകൾ. പൊതുഗതാഗത സംവിധാനം നശിപ്പിക്കപ്പെടുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പറഞ്ഞു. സ്വകാര്യ ബസ് മേഖല നശിക്കുമെന്നും കെഎസ്ആർടിസി പോലെ ശമ്പളം ഇല്ലാത്ത അവസ്ഥയിലേക്ക് സ്വകാര്യ ബസ് ജീവനക്കാരും മാറുമെന്നും ബസ് ഉടമകൾ വിമർശിച്ചു.
സ്വകാര്യ ബസിലെ യാത്രക്കാരിൽ എഴുപത് ശതമാനവും സ്ത്രീകളാണ്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകിയാൽ വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം സ്വകാര്യ ബസ് സർവീസ് നടത്തേണ്ടിവരും. തമിഴ്‌നാട്ടിലും കർണാടകയിലും സ്വകാര്യ ബസുകൾ കുറവാണ്. കേരളത്തിലെ സാഹചര്യം അങ്ങനെയല്ല. അതിനാൽ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നും സ്വകാര്യ ബസ് മേഖലയ്ക്ക് പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.
കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. 'ഇന്ദിര ഗ്യാരണ്ടി' എന്ന പേരിൽ പുറത്തിറക്കിയ മാനിഫെസ്‌റ്റോയിലാണ് യുഡിഎഫ് ഇക്കാര്യം അവതരിപ്പിച്ചത്. മേയ് ഒമ്പത് മുതൽ കെഎസ്ആർടിസി പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്തി വരികയാണ്. 'ജെൻഡർ ടിക്കറ്റിംഗ്' എന്ന സംവിധാനത്തിലൂടെയാണ് വിവരശേഖരണം നടത്തുന്നത്.