അവയവമാറ്റ ആശുപത്രി ടെൻഡർ നടപടികൾ ഉടൻ
കോഴിക്കോട്: ചേവായൂർ ത്വക് രോഗാശുപത്രി വളപ്പിലെ 20 ഏക്കറിൽ ഒരുങ്ങുന്ന രാജ്യത്തെ ആദ്യത്തെ സർക്കാർ അവയവമാറ്റ ആശുപത്രിക്ക് (ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്) വേഗതയേറുന്നു. 643.88 കോടി കിഫ്ബി ഫണ്ട് വിനിയോഗിച്ച് സജ്ജമാക്കുന്ന ആശുപത്രിയുടെ ടെൻഡർ നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും. തിരഞ്ഞെടുപ്പ് ചട്ടം മൂലമാണ് നടപടികൾ നീണ്ടത്. എച്ച്.എൽ.എൽ ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡാണ് നിർവഹണ ഏജൻസി.കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത്.രണ്ടു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമം. ആശുപത്രി വരുന്നതോടെ സ്വകാര്യ ആശുപത്രികളിൽ ലക്ഷക്കണക്കിന് രൂപ വരുന്ന ചികിത്സാചെലവ് മൂന്നിലൊന്നായി കുറയും.
താത്കാലിക ആശുപത്രി മെഡി.കോളേജിൽ
അവയവമാറ്റ ചികിത്സ വേഗത്തിലാക്കാൻ കോഴിക്കോട് മെഡി.കോളേജിലൊരുക്കുന്ന താത്കാലിക സെന്റർ ഒരുമാസത്തിനുള്ളിൽ. പി.എം.എസ്.എസ് ബ്ലോക്കിൽ ഒന്നാം നിലയിലും മൂന്നാം നിലയിലുമാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.സ്ത്രീകൾക്കും പുരുഷൻമാർക്കുമായി20 ബെഡുകൾ, രണ്ട് ഓപ്പറേഷൻ തിയേറ്ററുകൾ, രണ്ട് ഐ.സി.യു സജ്ജീകരണങ്ങളാണുള്ളത്. അധികമായി അഞ്ച് ബെഡുകളുമുണ്ട്. ആദ്യഘട്ടത്തിൽ കരൾ, വൃക്ക മാറ്റിവയ്ക്കൽ ചികിത്സകൾ നടക്കും. രോഗികളുടെ എണ്ണത്തിനനുസരിച്ച് മറ്റ് ശസ്ത്രക്രിയകളും നടക്കും.
അത്യാധുനിക ചികിത്സാ സൗകര്യം
രണ്ടു ഘട്ടങ്ങളിലായി നിർമ്മിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികൾക്ക് 299 കോടി
ഉപകരണങ്ങൾക്കായി 99 കോടി
എട്ട് നിലകൾ, 500ലധികം കിടക്കകൾ, ഐ.സി.യു, ഡയാലിസിസ്, ഓപ്പറേഷൻ തിയേറ്റർ
ആദ്യഘട്ടത്തിൽ ഐ.സി.യു, എച്ച്.ഡി.യു സൗകര്യങ്ങൾ, ഡയാലിസിസ് സെന്റർ, 10 ഓപ്പറേഷൻ തിയേറ്ററുകൾ ഉൾപ്പെടെ 350 കിടക്കകളുണ്ടാകും.
14 സ്‌പെഷ്യാലിറ്റി ഡിപ്പാർട്ട്‌മെന്റുകൾ
ട്രാൻസ്‌പ്ലാന്റേഷൻ മേഖലയിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമുള്ള പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും പ്രവർത്തിക്കും.
31 അക്കാഡമിക് കോഴ്‌സുകൾക്കും പദ്ധതി