വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടാൻ വഴിയൊരുങ്ങി
തിരുവനന്തപുരം: ഭരണമാറ്റമുണ്ടായതോടെ വിഴിഞ്ഞം തുറമുഖത്തിന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിടാൻ വഴിയൊരുങ്ങി. ഏറെക്കാലമായി കോൺഗ്രസ് ആവശ്യപ്പെടുന്നതാണിത്. പൂർണമായും സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടാൻ പുതിയ സർക്കാരിന് കഴിയും. വിഴിഞ്ഞം തുറമുഖത്തിന്റെ ശില്പിയെന്ന് വിശേഷിപ്പിക്കാനാവുന്നത് ഉമ്മൻചാണ്ടിയെയാണെന്നും യാഥാർത്ഥ്യമാക്കാൻ മുൻകൈയെടുത്തത് അദ്ദേഹമാണെന്നും രണ്ടാംഘട്ട വികസനത്തിന്റെ നിർമ്മാണോദ്ഘാടനചടങ്ങിൽ വി.ഡി സതീശൻ പറഞ്ഞിരുന്നു.
ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ടുമാത്രമാണ് തുറമുഖപദ്ധതി യാഥാർത്ഥ്യമായതെന്ന് കെ.പി.സി.സിയും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ പ്രധാന തുറമുഖങ്ങൾക്കെല്ലാം രാഷ്ട്രീയ നേതാക്കളുടെ പേരുകളാണ്. കേന്ദ്ര ഉടമസ്ഥതയിലെ തുറമുഖങ്ങൾക്ക് പുനർനാമകരണം ചെയ്യാൻ കേന്ദ്രമന്ത്രിസഭയുടെ അനുമതി വേണം. അതേസമയം, പുനർനാമകരണം നടത്തിയാലും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അന്താരാഷ്ട്ര ലൊക്കേഷൻ കോഡ് IN TRV 01 എന്നത് മാറ്റാൻ കഴിയില്ല. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേർത്താണ് IN TRV 01 എന്ന ലൊക്കേഷൻ കോഡ്. ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത് IN NYY 1 എന്നതായിരുന്നു ആദ്യം ലഭിച്ച ലൊക്കേഷൻ കോഡ്. ഐക്യരാഷ്ട്ര സഭയുടെ അഞ്ച് പ്രാദേശിക കമ്മിഷനുകളിലൊന്നായ യുണൈറ്റഡ് നേഷൻസ് എക്കണോമിക് കമ്മിഷന്‍ ഫോർ യൂറോപ്പ് (UNECE) ഏകീകൃത ലൊക്കേഷൻ കോഡ് വേണമെന്ന നിർദ്ദേശം വച്ചതിനെ തുടർന്നായിരുന്നു മാറ്റം. രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ തിരുവനന്തപുരത്തിന്റെ ലൊക്കേഷൻ കോഡ് ടി ആർ വി എന്നാണ്. കേന്ദ്രസർക്കാരിന്റെ ഡയറക്ട്രേറ്റ് ജനറൽ ഒഫ് സിസ്റ്റം ആൻഡ് ഡേറ്റാ മാനേജ്‌മെന്റാണ് കോഡ് അനുവദിച്ചത്.