തിരഞ്ഞെടുപ്പിൽ കുടുംബശ്രീ നേടിയത് 12.93 ലക്ഷം

Friday 24 April 2026 8:09 AM IST

ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിൽ ബമ്പർ വരുമാനനേട്ടവുമായി കുടുംബശ്രീ. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും ഭക്ഷണം നൽകിയ വകയിലാണ് ഈ നേട്ടം. ജില്ലയിലെ 9 ബ്ലോക്കുകളിലെ കുടുംബശ്രീ അംഗങ്ങൾ ചേർന്ന് 12.93 ലക്ഷം രൂപയുടെ വിറ്റുവരവാണ് നേടിയത്. സംസ്ഥാനത്താകെ ഭക്ഷണവിതരണത്തിലൂടെ 2.43 കോടി രൂപയുടെ വിറ്റുവരവ് കുടുംബശ്രീ യൂണിറ്റുകൾ സ്വന്തമാക്കി. കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണമെന്നതാണ് കുടുംബശ്രീയുടെ പ്രത്യേകത. നിലവിലെ പാചകവാതക പ്രതിസന്ധി കൂടി പരിഗണിച്ചുളള ശാസ്ത്രീയമായ ആസൂത്രണത്തിലൂടെയാണ് കുടുംബശ്രീയുടെ ഈ വിജയം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വില്പന നടന്നത് കണ്ണൂർ ജില്ലയിലാണ്. 51.09 ലക്ഷം രൂപയാണ് കണ്ണൂരിലെ കുടുംബശ്രീ യൂണിറ്റുകൾ നേടിയത്. രണ്ടാംസ്ഥാനത്തുള്ള തിരുവനന്തപുരത്ത് 49,34,781 രൂപയുടെയും, തൊട്ടുപിന്നാലെയുള്ള എറണാകുളത്ത് 46,82,800 രൂപയുടെയും വില്പന നടന്നു. ഏറ്റവും കുറഞ്ഞ വിറ്റുവരവ് ഇടുക്കി ജില്ലയിലായിരുന്നു. 67,960 രൂപയാണ് ഇവിടെ ലഭിച്ചത്. അതത് പ്രദേശത്തെ യൂണിറ്റുകൾക്ക് തന്നെ ചുമതല നൽകിയതിലൂടെ പ്രാദേശികമായ വിഭവങ്ങൾ സമയബന്ധിതമായി എത്തിക്കാൻ സാധിച്ചു.പോളിംഗ് സ്റ്റേഷനുകൾക്ക് പുറമെ വോട്ടിംഗ് സാമഗ്രികളുടെ വിതരണസ്വീകരണ കേന്ദ്രങ്ങളിലും കുടുംബശ്രീയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

ഭക്ഷണ വില്പന ഹിറ്റ്

 തിരഞ്ഞെടുപ്പിന് തലേദിവസം മുതൽ കുടുംബശ്രീയുടെ ഭക്ഷണവിതരണം ആരംഭിച്ചിരുന്നു

 അടുത്ത് ഹോട്ടലുകളില്ലാത്ത ബൂത്തുകളിൽ കുടുംബശ്രീയുടെ ഭക്ഷണം വലിയ സഹായകമായിരുന്നു

 ചായ, സ്നാക്സ്, ഇഡലി, അപ്പം, മുട്ടക്കറി, ഊണ്, ബീഫ്, മീൻകറി, കക്ക, ഫിഷ് ഫ്രൈ എന്നീ വിഭവങ്ങളാണെത്തിച്ചത്.

 കളക്ടറും കുടുംബശ്രീ ജില്ലാകോഓർഡിനേറ്ററും ചേർന്നാണ് വിഭവങ്ങളും നിരക്കും നിശ്ചയിച്ചത്

ജില്ലയിലെ വരുമാനം

(ബ്ലോക്ക്, വരുമാനം (രൂപയിൽ)) തൈക്കാട്ടുശേരി............456000 കഞ്ഞിക്കുഴി.................. 65650 ആര്യാട്...........................133810 ചമ്പക്കുളം.....................15000 അമ്പലപ്പുഴ....................66480 ഹരിപ്പാട്....................... 52380 മാവേലിക്കര................210000 ചെങ്ങന്നൂർ.................112150 മുതുകുളം..................182310

ആകെ.....................1293780