മത്സ്യലഭ്യത കുറഞ്ഞു, വള്ളങ്ങൾ കരയ്ക്ക് കയറ്റി

Monday 11 May 2026 11:24 PM IST

അമ്പലപ്പുഴ : വേനൽ കനത്തതും കാലവസ്ഥവ്യതിയാനവും കാരണം മത്സ്യലഭ്യതയിലുണ്ടായ കുറവ് തീരപ്രദേശത്തെ കടുത്ത വറുതിയിലാക്കി. മീൻ ലഭ്യത കുറഞ്ഞതോടെ ഭൂരിഭാഗം വള്ളങ്ങളും കരയിൽ കയറ്റി വച്ചിരിക്കുകയാണ്.

ഒരു ചെറിയ വള്ളം കടലിൽ മത്സ്യബന്ധനത്തിനു പോയി തിരികെ കരയെത്തുമ്പോൾ ഇന്ധനച്ചെലവു മാത്രം 5000 രൂപയോളംവരും . വലിയ വള്ളമായാൽ ചെലവ് ഇരട്ടിയാകും. പലവട്ടം പ്രതീക്ഷയോടെ കടലിൽ ഇറക്കിയിട്ടും ചെലവിനൊപ്പം വരുമാനം ലഭിക്കാതായതോടെയാണ് മത്സ്യത്തൊഴിലാളികൾ വള്ളം കരയ്ക്ക് കയറ്റിവച്ചത്. തൊഴിൽ നഷ്ടപ്പെട്ടതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. സ്കൂൾ തുറപ്പ് അടുത്തിരിക്കെ മക്കൾക്ക് എങ്ങനെ പഠനോപകരണങ്ങളും പുതുവസ്ത്രങ്ങളും വാങ്ങുമെന്ന ആശങ്കയിലാണ് ഇവർ. കനത്ത മഴ പെയ്ത് കടൽ ഇളകി ചാകര തെളിയുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ ഇപ്പോൾ. മുൻകാലങ്ങളിലെപ്പോലെ വലിയ തോതിലുള്ള ചാകരക്കൊയ്ത്ത് അടുത്തിടെ ലഭിക്കാറില്ലെന്നത് ഇവരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്.

കടക്കെണിയിൽ തൊഴിലാളികൾ

 ചെമ്മീനിന്റെ വരവ് കുറഞ്ഞതോടെ അമ്പലപ്പുഴ, കാക്കാഴം,വളഞ്ഞവഴി, പുന്നപ്ര പ്രദേശങ്ങളിലെ പീലിംഗ് ഷെഡുകളുടെ പ്രവർത്തനവും പ്രതിസന്ധിയിലായി

 അമ്പലപ്പുഴയുടെ തീരദേശമേഖലകളിൽ നൂറുകണക്കിന് പിലിംഗ് ഷെഡുകളാണ് പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് പേരാണ് ഇവിടങ്ങളിൽ ജോലി നോക്കുന്നത്

 മത്സ്യം ലഭിക്കാതായതോടെ തോട്ടപ്പള്ളി ഹാർബറിലടക്കം തീരദേശത്തെ ലേല ഹാളുകൾ ആളും ആരവവും ഒഴിഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ

 മത്സ്യക്ഷാമം രൂക്ഷമായതോടെ ഇറച്ചിക്കോഴി വില കുതിച്ചുയർന്നു. കഴിഞ്ഞ ദിവസം വരെ കിലോയ്ക്ക് 220രൂപയായിരുന്ന ഇറച്ചിവില ഇന്നലെ 300 രൂപയായി