ഹോട്ടലുകളിൽ 'തീ വില' ആളുന്നു
സഹിക്കാനാവാതെ സാധാരണക്കാർ
കൊല്ലം: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വില കുത്തനെ വർദ്ധിച്ചതോടെ ഹോട്ടലുകളിൽ വൻ വിലക്കയറ്റം. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ്കൂട്ടിയത്. 10- 12 രൂപയായിരുന്ന ചായയ്ക്ക് 16 രൂപയായി. അധികഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് ഹോട്ടലുടമകൾ.
19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 3,085 രൂപയിലെത്തിയത് ഹോട്ടൽ വ്യവസായത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഒറ്റയടിക്ക് 993 രൂപയാണ് സിലിണ്ടറുകൾക്ക് കൂടിയത്. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന തൊഴിലാളികൾ, വിദ്യാർത്ഥികൾ, കുറഞ്ഞ വരുമാനക്കാർ എന്നിവരാണ് വലയുന്നത്. ദിവസേനയുള്ള ഭക്ഷണച്ചെലവിൽ വന്ന വർദ്ധന താങ്ങാവുന്നതിലും അപ്പുറമാണ്. പലരും ഹോട്ടൽ ഭക്ഷണം ഒഴിവാക്കി പൊതിച്ചോറുകളെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും ദൂരസ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് ഇത് വലിയ പ്രായോഗിക ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് പാചകവാതക വില നിയന്ത്രിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജില്ലയിലെ പല ചെറുകിട ഹോട്ടലുകളും പൂട്ടേണ്ടി വരുമെന്ന ഭീതിയിലാണ് വ്യാപാരികൾ.
....................................
90 രൂപയ്ക്ക് ലഭിച്ചിരുന്ന ഊണിന് ഇപ്പോൾ 120 രൂപയായി
80 രൂപയ്ക്ക് ലഭിച്ചിരന്നവയ്ക്ക് 100 രൂപയും
കോഴിയിറച്ചി, ബീഫ്, മത്സ്യം എന്നീ വിഭവങ്ങൾക്കും വില കൂടി
ഇവയ്ക്ക് 10 മുതൽ 30 രൂപ വരെ വർദ്ധിച്ചു.
പൊറോട്ട, ചപ്പാത്തി എന്നിവയുടെ വില നേരത്തെ വർദ്ധിപ്പിച്ചിരുന്നു
കോംബോ ഓഫറുകളിലും വില വ്യത്യാസമായി