നെല്ലുമായി കാത്തിരിക്കുന്നത് 25,000 കർഷകർ
പ്രതീക്ഷ ഇനി പുതിയ സർക്കാരിൽ
പാലക്കാട്: ജില്ലയിൽ രണ്ടാംവിള നെല്ലുസംഭരണം സ്തംഭിച്ചതോടെ മാസങ്ങളായി കർഷകർ വൻ പ്രതിസന്ധിയിലാണ്. സംഭരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീക്കാൻ ഇനി വരാനിരിക്കുന്ന പുതിയ സർക്കാരിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് കർഷകർ. രണ്ടാംവിള നെല്ല് സംഭരണത്തിനായി 63,000 കർഷകർ രജിസ്റ്റർ ചെയ്തതിൽ 38,000 പേരുടെ നെല്ല് മാത്രമാണ് ഇതുവരെ സംഭരിച്ചത്. ബാക്കി 25,000 കർഷകർ സപ്ലൈകോ ജീവനക്കാരെയും കാത്ത് നിൽക്കുകയാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 80% നെല്ല് സംഭരണം പൂർത്തിയായ സ്ഥാനത്ത് ഇത്തവണ 50% മാത്രമാണ് നടന്നത്. കേരള ബാങ്ക് വായ്പ അനുവദിക്കാത്തതിനാൽ സഹകരണ സംഘങ്ങൾ വഴി നെല്ലുവില നൽകുന്നതിൽ തടസ്സം നേരിടുന്നുണ്ട്. പതിനായിരം പി.ആർ.എസ്(പാഡി രസീത് ഷീറ്റ്) അപേക്ഷകളിൽ 2,500 എണ്ണം മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
കൃഷിവകുപ്പിൽനിന്ന് എത്തിയവരും കരാറുകാരുമായി ജീവനക്കാരുടെ കുറവ് ഏതാണ്ട് പരിഹരിക്കപ്പെട്ടു. എന്നാൽ സപ്ലൈകോ ജില്ലാ ഓഫീസിലെ സൗകര്യങ്ങളുടെ പരിമിതിയും പ്രശ്നമായിട്ടുണ്ട്. മൂന്നു കംപ്യൂട്ടറുകൾ മാത്രമാണുള്ളത്. 10 എണ്ണം ഉണ്ടെങ്കിലേ പി.ആർ.എസ് സ്ഥിരീകരിക്കൽ വേഗത്തിലാക്കാനാകൂ. സംഭരണ ചുമതലയുള്ള മില്ലുകളിൽനിന്ന് ലാപ്ടോപ്പുകൾ ശേഖരിച്ച് ജോലികൾ വേഗത്തിലാക്കാൻ ഉദ്യോ ഗസ്ഥർ നടത്തിയ ശ്രമം ആരോപണത്തിന് വഴിവെച്ചിരുന്നു. മില്ലുകാർക്കു വേണ്ടി ക്രമക്കേട് ചെയ്യാനാണ് ഇതെന്നായിരുന്നു ആരോപണം. ഒരുമാസത്തിനിടെ പാലക്കാട് ജില്ലയിൽനിന്ന് മാത്രം നൂറിലേറെ പരാതികളാണ് സപ്ലൈകോ കൊച്ചി ആസ്ഥാനത്ത് ലഭിച്ചത്. ഇതിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.