പാറശാല ഗവ.എച്ച്.എസ്.എസിൽ നിന്ന് ലാപ്ടോപ്പും ക്യാമറയും മോഷ്ടിച്ചയാൾ പിടിയിൽ
പാറശാല: പാറശാല ഗവ.എച്ച്.എസ്.എസിൽ നിന്ന് ലാപ്ടോപ്പും ക്യാമറയും ഉൾപ്പെടെ മോഷ്ടിച്ച പ്രതി പാറശാല പൊലീസിന്റെ പിടിയിലായി.ചെങ്കൽ ആറയൂർ വാണിയങ്കാല പുതുവൽ പുത്തൻവീട്ടിൽ ഹെൽമറ്റ് ഷൈജു എന്നറിയപ്പെടുന്ന ഷൈജുവാണ് (30) അറസ്റ്റിലായത്.ഇക്കഴിഞ്ഞ ഏപ്രിൽ 20ന് രാത്രിയാണ് സ്കൂളിന്റെ ഓഫീസ് കുത്തിത്തുറന്ന് 5 ലാപ്ടോപ്പ്,വെബ് ക്യാമറ,2 ഡിജിറ്റൽ ക്യാമറ ഉൾപ്പെടെ കവർന്നത്.
വീടുകളിൽ നിന്ന് ഹെൽമെറ്റ് മോഷണം നടത്തിയതിനാലാണ് ഹെൽമെറ്റ് ഷൈജു എന്ന പേര് ലഭിച്ചത്.മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ പ്രതിയെ പിടികൂടുന്നത് പൊലീസിന് ശ്രമകരമായിരുന്നു.തുടർന്ന് 60 ഓളം സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.തുടർന്ന് കന്യാകുമാരി പള്ളിയാടി എന്ന സ്ഥലത്ത് ഒളിവിൽ കഴിയുന്നതിനിടയിലാണ് പാറശാല പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.ഇതിനിടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സ്‌കൂളിൽ നിന്ന് മോഷ്ടിച്ച ലാപ്ടോപ്പുകളിൽ ഒരെണ്ണം ഉൾപ്പെടെ 2 ലാപ്ടോപ്പും ഒരു ഡിജിറ്റൽ ക്യാമറയും മോഷ്ടിച്ച സാധനങ്ങൾക്ക് പകരമായി കഴിഞ്ഞ 26ന് രാത്രിയിൽ സ്‌കൂളിന് സമീപത്ത് കൊണ്ടുവച്ചിരുന്നു.പാറശാല എസ്.എച്ച്.ഒ സുനുകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വിഷ്ണു,സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ, സാജൻ,അഭിലാഷ്,ഷാജൻ,ശശി നാരായണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.