മന്ത്രിമാരാകാൻ ആരൊക്കെ..!

Monday 04 May 2026 12:53 AM IST

തൃശൂർ: ഇടതോ വലതോ ആര് അധികാരത്തിലെത്തിയാലും ജില്ലയിലെ മന്ത്രി ആരാകും ?. വോട്ടെണ്ണൽ കഴിഞ്ഞാൽ ഉടൻ ജനമനസിലേക്കെത്തുന്ന ചോദ്യം ഇതാകും. എക്‌സിറ്റ് പോൾ പ്രകാരം യു.ഡി.എഫ് അധികാരത്തിലെത്തുകയും മണലൂരിൽ നിന്ന് ടി.എൻ.പ്രതാപൻ ജയിക്കുകയും ചെയ്താൽ പ്രതാപൻ മന്ത്രി സ്ഥാനത്തെത്തിയേക്കും. പ്രചാരണവേളയിൽ ഇക്കാര്യം മുതിർന്ന നേതാക്കളും വ്യക്തമാക്കിയിരുന്നു. അതേസമയം, ഭരണം എൽ.ഡി.എഫിനെങ്കിൽ ഒരിക്കൽകൂടി സി.രവീന്ദ്രനാഥ് മന്ത്രിയായേക്കും. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ച എ.സി.മൊയ്തീന് പക്ഷേ, തുടർഭരണത്തിൽ സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാൽ, ഇക്കുറി എൽ.ഡി.എഫാണെങ്കിൽ ഒരിക്കൽകൂടി മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാദ്ധ്യതയേറെയാണ്. എൽ.ഡി.എഫിന്റെ സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ.രാമചന്ദ്രൻ എന്നിവർക്കും സാദ്ധ്യതയുണ്ട്. സി.പി.ഐയിൽ നിന്നും ഒരാൾക്കും മന്ത്രി സ്ഥാനം ലഭിച്ചേക്കും. മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിയെന്ന നിലയിൽ കെ.രാജനെ പരിഗണിച്ചേക്കാം. തൃശൂരിൽ ജയിച്ചാൽ ആലങ്കോട് ലീലാകൃഷ്ണനും വനിതകളെ പരിഗണിച്ചാൽ ജയിച്ചെത്തുന്ന ഗീതാഗോപിക്കും നറുക്ക് വീണേക്കാം. സനീഷ് കുമാർ ജോസഫ്, രാജൻ പല്ലൻ എന്നിവർ വിജയിച്ചാൽ, യു.ഡി.എഫ് മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫിന്റെ മാനം കാത്തത് ചാലക്കുടിയിലെ സനീഷ് കുമാറിന്റെ വിജയമാണ്. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ വിജയിച്ചാൽ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം.

ഒന്നാം പിണറായി സർക്കാർ: മന്ത്രിമാർ: എ.സി.മൊയ്തീൻ, സി.രവീന്ദ്രനാഥ്, വി.എസ്.സുനിൽകുമാർ. കെ.രാജൻ (ചീഫ് വിപ്പ്)

രണ്ടാം പിണറായി മന്ത്രിസഭ: കെ.രാജൻ, ഡോ. ആർ.ബിന്ദു, കെ.രാധാകൃഷ്ണൻ

(കെ.രാധാകൃഷ്ണൻ ലോക്സഭയിലേക്ക് മത്സരിച്ചതോടെ ഒ.ആർ.കേളുവായി മന്ത്രി)

ഉമ്മൻ ചാണ്ടി സർക്കാർ: സി.എൻ.ബാലകൃഷ്ണൻ