കടുത്ത വേനലിലും ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു
തൃശൂർ: കടുത്ത വേനൽ ചൂടിനിടയിലും ജില്ലയിൽ ഡെങ്കിപ്പനി. കോർപറേഷൻ പരിധിയിലടക്കം കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ നാൽപതോളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലധികം പേരാണ് നിലവിൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. സാധാരണഗതിയിൽ മഴക്കാലത്താണ് ഡെങ്കിപ്പനി പടരാറുള്ളതെങ്കിലും, ഇത്തവണ വേനൽ കടുക്കുമ്പോഴും രോഗബാധിതരുടെ എണ്ണം കൂടുന്നത് ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വരും ആഴ്ചകളിൽ കാലവർഷം ആരംഭിക്കാനിരിക്കെ, മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ അധികൃതർ നടപടി തുടങ്ങിയിട്ടുണ്ട്.
ലക്ഷണങ്ങൾ ഇവ
- പെട്ടെന്നുണ്ടാകുന്ന അതികഠിനമായ പനി
- കണ്ണുകൾക്ക് പിന്നിലെ വേദന
- പേശികളിലും സന്ധികളിലും കഠിനമായ വേദന
- ഓക്കാനം, ഛർദി.
- ശരീരത്തിൽ ചുവന്ന പാടുകൾ
'വീടുകളിലെ അകത്തളങ്ങളിൽ അലങ്കാര ചെടിച്ചട്ടികളിലും മറ്റും വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ വളരാൻ സാധ്യത ഏറെയാണ്. ഓരോ വീട്ടുകാരും ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പാലിക്കണം. ഡെങ്കിപ്പനി കേസുകൾ കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമാക്കിയിട്ടുണ്ട്. (ഡോ.ശ്രീദേവി, ഡി.എം.ഒ തൃശൂർ)