വിലക്കയറ്റവും തൊഴിലാളി ക്ഷാമവും: നിർമ്മാണ മേഖലയിൽ 'ഇടിത്തീ'
തൃശൂർ: അനിയന്ത്രിതമായ വിലക്കയറ്റവും തൊഴിലാളി ക്ഷാമവും മൂലം നിർമ്മാണമേഖല കടുത്ത പ്രതിസന്ധിയിൽ. കെട്ടിട സാമഗ്രികളുടെ വില വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) പറയുന്നത്. ചെങ്കല്ല്, കരിങ്കല്ല്, മണൽ എന്നിവയുടെ ലഭ്യതക്കുറവും വിലക്കയറ്റവും പ്രാദേശികമായി നിർമ്മാണ മേഖലയെ കൂടുതൽ തളർത്തി. യുദ്ധ സാഹചര്യങ്ങളും ഇന്ധനവിലയും മറയാക്കി പല കമ്പനികളും കൃത്രിമമായി വില വർദ്ധിപ്പിക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്.
നിവേദനം നൽകിയെന്ന് ലെൻസ്‌ഫെഡ്
നിർമാണ സാമഗ്രികളുടെ വില നിയന്ത്രിക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക, മേഖലയെ വ്യവസായമായി പ്രഖ്യാപിക്കുക, സംസ്ഥാനത്തെ ഉത്പാദന യൂണിറ്റുകൾക്ക് പ്രോത്സാഹനം നൽകുക, ചെറുകിട നിർമ്മാതാക്കൾക്കും കോൺട്രാക്ടർമാർക്കും സബ്‌സിഡികൾ അനുവദിക്കുക തുടങ്ങിയ എട്ടിന ആവശ്യങ്ങൾ ഉന്നയിച്ച് ലെൻസ്‌ഫെഡ് സംസ്ഥാന സമിതി സർക്കാരിന് നിവേദനം നൽകിയതായി ഭാരവാഹികൾ അറിയിച്ചു. ശാസ്ത്രീയമായി പുഴമണൽ വാരുന്നതിനും അനുമതി നൽകണമെന്ന് ജില്ലാ പ്രസിഡന്റ് ടി.സി. നിമൽ, വി. യു. സുമേഷ്, ഒ.വി. ജയചന്ദ്രൻ, ഇ.ജെ. ഷാജു എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വീട് വയ്ക്കാൻ ചെലവേറി
സ്‌ക്വയർ ഫീറ്റിന് 2200 - 2500 രൂപയ്ക്ക് നിർമ്മാണം നടത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 2500 മുതൽ 3000 രൂപ വരെ ചെലവുണ്ട്. കേരളത്തിൽ വീട് വയ്ക്കാനുള്ള ചെലവ് ഇതോടെ അധികരിച്ചു. ഇതോടൊപ്പം തൊഴിലാളികളുടെ കുറവും കൂലി വർദ്ധനവും തിരിച്ചടിയായി. ഉത്തരേന്ത്യൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് പണികൾ മുടങ്ങാൻ കാരണമായി. 900 മുതൽ 1200 വരെ കൂലിയുണ്ടായിരുന്ന തൊഴിലാളികൾ പാചകവാതക പ്രതിസന്ധിയും ഹോട്ടലിലെ ഭക്ഷണവില കൂടിയതും മൂലം 1200 - 1500 രൂപ വരെയാണ് ആവശ്യപ്പെടുന്നത്.
കുതിച്ച് കയറി വില
സ്റ്റീൽ: കിലോയ്ക്ക് 10 മുതൽ 15 രൂപ വരെ വർദ്ധിച്ചു സിമന്റ്: ഒരു ചാക്കിന് 15 മുതൽ 30 രൂപ വരെയാണ് കൂടിയത്. ടൈൽസ് ,സാനിറ്ററി: 15% മുതൽ 50% വരെയാണ് വിലക്കയറ്റം. ഇലക്ട്രിക്കൽ: വയറിംഗ് സാമഗ്രികൾക്കും വൻതോതിൽ വില വർദ്ധിച്ചു.