മൂന്നിൽ മുഖ്യൻ ആരാകും? ചർച്ച ഒരു മണിക്കൂർ പിന്നിട്ടു; ഹൈക്കമാൻഡ് കെസിക്കൊപ്പമെന്ന് സൂചന
ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന. നേതാക്കളുമായി ഹൈക്കമാൻഡ് നടത്തുന്ന ചർച്ചകൾ ഒരു മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കെസി വേണുഗോപാൽ, വിഡി സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഈ ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ വിഷയത്തിൽ സോണിയ ഗാന്ധിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടന്നേക്കുമെന്നാണ് വിവരം.
ഹൈക്കമാൻഡ് സമന്വയ ചർച്ചയിലൂടെ ആരെ അനുനയിപ്പിക്കുമെന്നുള്ളതാണ് കേരളം കാത്തിരിക്കുന്നത്. എംഎൽഎമാരുടെ പിന്തുണ കൂടുതലുള്ളയാൾക്ക് മുഖ്യമന്ത്രി സ്ഥാനം നൽകനാണ് സാദ്ധ്യത. അങ്ങനെയാണെങ്കിൽ സാദ്ധ്യത കെ സി വേണുഗോപാലിനായിരിക്കും. 43 എംഎൽഎമാരാണ് കെ സിയെ പിന്തുണച്ചത്. മുസ്ലീംലീഗിന്റെ അഭിപ്രായം ഈ ഘട്ടത്തിൽ പരിഗണിക്കേണ്ട എന്ന നിലപാടിലേക്കാണ് ഹൈക്കമാൻഡ് നീങ്ങുന്നതെന്നാണ് സൂചന. വി ഡി സതീശന് വേണ്ടിയുള്ള ജനപിന്തുണ അച്ചടക്കനടപടിയായി പരിഗണിക്കുമെന്നാണ് ഹൈക്കമാൻഡ് നിലപാട്.