മാലിന്യപ്രശ്‌നം: മാർഗരേഖയുമായി സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യത്തെ മാലിന്യപ്രശ്‌നം പരിഹരിക്കാൻ മാർഗരേഖ പുറപ്പെടുവിച്ച് സുപ്രീംകോടതി. വൻതോതിൽ മാലിന്യം തള്ളുന്നവരുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും വെള്ളം വിതരണം നിറുത്തിവയ്‌ക്കാനും ജില്ലാ കളക്ടർമാർക്ക് ഒരുവർഷത്തേക്ക് അധികാരം നൽകി. 2026ലെ ഖരമാലിന്യ സംസ്‌കരണ ചട്ടം കളക്ടർമാർ കാര്യക്ഷമമായി നടപ്പാക്കണം. ഇതിനാവശ്യമായ വിജ്ഞാപനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കണമെന്ന് ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. നടപടികളെടുത്ത ശേഷം വകുപ്പു സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറണം. ഭോപ്പാൽ മുനിസിപ്പൽ കോർപറേഷനുമായി ബന്ധപ്പെട്ട മാലിന്യപ്രശ്‌നം പരിഗണിക്കവെയാണിത്. എല്ലാ സംസ്ഥാനങ്ങളും ഉത്തരവ് നടപ്പാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. കേന്ദ്രമത് ക്രോഡീകരിച്ച് സുപ്രീംകോടതിക്ക് കൈമാറണം. 25ന് വീണ്ടും പരിഗണിക്കും.