ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട; ചുട്ട മറുപടി നൽകും, ഓപ്പറേഷൻ സിന്ദൂർ വാർഷികത്തിൽ പാകിസ്ഥാന് മുന്നറിയിപ്പ്
ന്യൂഡൽഹി: ആണവായുധ ഭീഷണി ഇങ്ങോട്ടു വേണ്ടെന്ന് ഓപ്പറേഷൻ സിന്ദൂർ വാർഷികദിനത്തിൽ പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. രാജ്യത്തിന്റെ പെൺമക്കളുടെ സിന്ദൂരം മായ്ച്ച പഹൽഗാം ഭീകരതയ്‌ക്ക് രാജ്യത്തിന്റെ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. 2025 മേയ് 7 മുതൽ 10 വരെയുള്ള 88 മണിക്കൂറോളമാണ് സൈനിക നടപടി നീണ്ടത്. സൈനിക നടപടി നയിച്ച കര,വ്യോമ,നാവിക മിലിട്ടറി ഓപ്പറേഷൻസ് മേധാവികൾ ഇന്നലെ ഉദയ്‌പൂരിൽ വാർത്താസമ്മേളനം നടത്തി. ആണവ ബ്ലാക്മെയിലിംഗ് ഇന്ത്യയോട് ചെലവാകില്ലെന്ന കൃത്യമായ സന്ദേശമാണ് നൽകിയതെന്ന് വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് പറഞ്ഞു. ഇനി പാകിസ്ഥാൻ വെല്ലുവിളിച്ചാൽ പൂർണയുദ്ധത്തിലേക്ക് പോകാൻ തക്ക കളമൊരുക്കുമെന്നും വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ അവസാനമല്ല, തുടക്കം മാത്രമാണെന്ന് ലെഫ്. ജനറൽ രാജീവ് ഘായ് ചൂണ്ടിക്കാട്ടി. പാക് സഹായത്തോടെ ലഷ്കറെ ത്വയ്ബ ഭീകരർ ബൈസരൺ താഴ്‌വരയിൽ നടത്തിയ കൊടുംക്രൂരതയിൽ 26 നിരപരാധികളാണ് കൊല്ലപ്പെട്ടത്. 2025 ഏപ്രിൽ 22ന് ഉച്ചയ്‌ക്ക് ഒരു മണിക്കും 2.45നും ഇടയ്‌ക്കായിരുന്നു ആക്രമണം
13 പാക് യുദ്ധവിമാനം വീഴ്‌ത്തി
2025 മേയ് 7ന് പുലർച്ചെ 1.05നും 1.30നും ഇടയ്‌ക്കായിരുന്നു ആദ്യ ഓപ്പറേഷൻ. ലഷ്കറെ ത്വയ്ബ,ജെയ്ഷെ മുഹമ്മദ്,ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരസംഘടനകളുടെ ഒൻപത് പരിശീലന കേന്ദ്രങ്ങൾ തകർത്തു. 13 പാക് യുദ്ധവിമാനങ്ങളെ വീഴ്‌ത്തിയെന്നും,11 പാക് വ്യോമതാവളങ്ങൾ ആക്രമിച്ചെന്നും വ്യോമസേനാ ഉപമേധാവി എയർ മാർഷൽ അവധേഷ് കുമാർ ഭാർതി വ്യക്തമാക്കി.ഓപ്പറേഷൻ സിന്ദൂറിന്റെ ഓർമ്മകൾ അടയാളപ്പെടുത്തുന്ന 88 സെക്കന്റ് വീഡിയോ വ്യോമസേന ഇന്നലെ പുറത്തുവിട്ടു.
ഉചിതമായ മറുപടി
നൽകി:മോദി
പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവർക്ക് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേന ഉചിതമായ മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാനതകളില്ലാത്ത ധൈര്യവും,കൃത്യതയും ദൃഢനിശ്ചയവും സേന പ്രകടിപ്പിച്ചു. ഇതിൽ ഓരോ പൗരനും അഭിമാനിക്കുന്നുവെന്ന് മോദി എക്‌സിൽ കുറിച്ചു. അദ്ദേഹത്തിന്റെ സാമൂഹികമാദ്ധ്യമങ്ങളിലെ ഡിസ്‌പ്ലേ ചിത്രം ഓപ്പറേഷൻ സിന്ദൂറിന്റേതാക്കി. സൈനിക നടപടി സേനയുടെ സമാനതകളില്ലാത്ത കൃത്യത,ഏകോപനം എന്നിവ പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. സമാനതകളില്ലാത്ത വീര്യത്തിന് അഭിവാദ്യങ്ങളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്‌സിൽ എഴുതി.