കമ്മ്യൂണിസ്റ്റ് പിന്തുണ ഏറെ നീണ്ട ചർച്ചയ്‌ക്കൊടുവിൽ, ആഘോഷിച്ച് ടി.വി.കെ

Saturday 09 May 2026 12:24 AM IST

ചെന്നൈ: കേവല ഭൂരിപക്ഷത്തിന് ആറു സീറ്റിന്റെ മാത്രം കുറവുണ്ടായിരുന്ന ടി.വി.കെ രണ്ടു സീറ്റ് വീതമുള്ള കമ്മ്യുണിസ്റ്റ് പാർട്ടികളുടെ പിന്തുണ ഉറപ്പാക്കിയത് ഇന്നലെ വൈകിട്ടോടെ. രാത്രി 8ഓടെ വിജയ് സി.പി.എം, സി.പി.ഐ ഓഫീസുകളിൽ വിജയ് നേരിട്ടെത്തി. പകൽ മുഴുവൻ നീണ്ട ചർക്കയ്‌ക്കൊടുവിലാണ് സി.പി.എമ്മും സി.പി.ഐയും പിന്തുണ അറിയിച്ചത്.

ഇന്നലെ രാവിലെ 9ന് ചെന്നൈയിലെ വൈദ്യറാം റോഡിലുള്ള സി.പി.ഐ ഓഫീസിലും സി.പി.എം ഓഫീസിലും സംസ്ഥാന കമ്മിറ്റി യോഗം ആരംഭിച്ചിരുന്നു. ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ തീരുമാനത്തിനായി ഇരു ഇടത്തും കാത്തുനിന്നു.

ഇതേസമയം, സമീപത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലും സംസ്ഥാന കമ്മിറ്റി ചേരുകയായിരുന്നു. ബി.ജെ.പിയുടെ ഏക വിജയി നിയുക്ത എം.എൽ.എ ഭോജാരാജന് താളമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണം നൽകി.

വൈകിട്ട് നാലിന് സി.പി.ഐ തീരുമാനമെത്തി. ഒരു മണിക്കൂർ കൂടി കഴിഞ്ഞ് സി.പി.എമ്മിന്റെ പിന്തുണാ തീരുമാനവും വന്നു. 5.20ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി എം.വീരപാണ്ഡ്യനും സി.പി.എം സംസ്ഥാന സെക്രട്ടറി പി.ഷണ്മുഖവും ഒരുമിച്ച് മാദ്ധ്യമ പ്രവർത്തകരെ കണ്ടു. സർക്കാരിൽ പങ്കാളിത്തം ഇല്ലെന്നും പുറത്തു നിന്നും പിന്തുണയ്ക്കുമെന്ന് ഇരുവരും വ്യക്തമാക്കി. ഡി.എം.കെയുടെ അറിവോടുകൂടിയാണോ തീരുമാനമെടുത്തത് എന്ന ചോദ്യം നേതാക്കളെ ക്ഷുഭിതരാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാനറിയാമെന്ന് ഷണ്മുഖം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടികൾ പിന്തുണ നൽകിയെന്ന് അറിഞ്ഞതോടെ ടി.വി.കെ പ്രവർത്തകരുടെ ആഹ്ളാദം അണപൊട്ടി. പയനൂരിൽ പാർട്ടി ആസ്ഥാനത്തിനു മുന്നിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലും പ്രവർത്തക‌ർ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ചു.