ടി.സി.എസ് മതംമാറ്റ ശ്രമം, നിദ മുഖ്യ തലച്ചോറെന്ന് പ്രോസിക്യൂഷൻ
11 വരെ പൊലീസ് കസ്റ്റഡിയിൽ
ന്യൂഡൽഹി: നാസിക്ക് ടി.സി.എസിലെ മതംമാറ്റ ശ്രമങ്ങളിലെ മുഖ്യ തലച്ചോറാണ് നിദ ഖാനെന്ന് പ്രോസിക്യൂഷൻ. കഴിഞ്ഞ ദിവസം ഛത്രപതി സാംഭാജി നഗറിൽ നിന്ന് പിടിയിലായ നിദയെ ഇന്നലെ നാസിക്കിലെ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇതറിയിച്ചത്. പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കോടതി നിദയെ 11 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ദളിത് ജീവനക്കാരിയെ മതംമാറ്റാൻ ശ്രമിച്ചെന്ന കേസിലാണ് നിലവിലെ അറസ്റ്റ്. മതംമാറ്റ ശ്രമം, ലൈംഗികാതിക്രമം തുടങ്ങിയ പരാതികളിൽ നാസിക്ക് ടി.സി.എസിലെ ഏഴ് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. നിദയുടെ മുൻകൂർ ജാമ്യാപേക്ഷ നാസിക്ക് അഡിഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള ശ്രമത്തിലായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നിരസിക്കപ്പെട്ട സാഹചര്യത്തിൽ ഏതു നിമിഷവും അറസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെന്ന് നിദയുടെ ബന്ധുക്കൾ പ്രതികരിച്ചു. നാല് മാസം ഗർഭിണിയായതിനാലാണ് കീഴടങ്ങാതിരുന്നതെന്നും വ്യക്തമാക്കി.
ആളൊഴിഞ്ഞ
ബംഗ്ലാവിൽ
കഴിഞ്ഞ ഏപ്രിൽ പത്ത് മുതൽ നിദയെ നാസിക്ക് പൊലീസ് തിരയുകയായിരുന്നു. നിദയുടെയും ബന്ധുക്കളുടെയും മൊബൈൽ ടവർ ലൊക്കേഷൻ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ ബംഗ്ലാവിലുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ വീടും പരിസരവും നിരീക്ഷിച്ച് നിദയുടെ സാന്നിദ്ധ്യം ഉറപ്പാക്കി അറസ്റ്റിലേക്ക് കടന്നു. 20ൽപ്പരം മഫ്‌തി പൊലീസുകാരെ നിയോഗിച്ചു. മാതാവ്, പിതാവ്, സഹോദരൻ, മാതാവിന്റെ സഹോദരി എന്നിവർ ഒപ്പമുണ്ടായിരുന്നു. പുതിയ താമസക്കാരായിരിക്കുമെന്നാണ് സമീപവാസികൾ കരുതിയത്.