സുവേന്ദുവിന്റെ അനുയായികൾ, 13 വർഷത്തിനിടെ നാല് മരണം

Saturday 09 May 2026 12:42 AM IST

കൊൽക്കത്ത: ഇന്ന് ബംഗാൾ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന സുവേന്ദു അധികാരിയുടെ പി.എ ചന്ദ്രനാഥ് രഥ് കഴിഞ്ഞ ദിവസമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതികൾക്കായുള്ള തെരച്ചിൽ നടക്കുകയാണ്. കഴിഞ്ഞ 13 വർഷത്തിനിടെ ചന്ദ്രനാഥ് അടക്കം സുവേന്ദുവിന്റെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരുമായ നാല് പേരാണ് അസ്വാഭാവിക രീതിയിൽ മരിച്ചത്. 2013ൽ സുവേന്ദുവിന്റെ പി.എയായിരുന്ന പ്രദീപ് ഝായെ മരിച്ച നിലയിൽ കണ്ടെത്തി. അന്ന് കൊലപാതകമാണെന്നതിന് തെളിവൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. 2018ൽ അദ്ദേഹത്തിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായിരുന്ന സംസ്ഥാന ആംഡ് പൊലീസ് കോൺസ്റ്റബിൾ സുഭബ്രത ചക്രവർത്തിയെ പൂർബ മേദിനിപൂർ ജില്ലയിലെ കാന്തി എന്ന സ്ഥലത്ത് പൊലീസ് ബാരക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. സർവീസ് റിവോൾവർ ഉപയോഗിച്ച് ആത്മഹത്യ ചെയ്‌തെന്നായിരുന്നു നിഗമനം.

2021ൽ ചക്രവർത്തിയുടെ ഭാര്യ അന്വേഷണം ആവശ്യപ്പെട്ടതോടെ കേസ് വീണ്ടും ഉയർന്നുവന്നു. ഇത് ബി.ജെ.പിയും തൃണമൂലും തമ്മിലുള്ള രാഷ്ട്രീയ സംഘർഷമായി മാറി. എങ്കിലും കേസിൽ നീക്കുപോക്കുണ്ടായില്ല. ആ വർഷം സുവേന്ദുവിന്റെ മറ്റൊരു സഹായി പുലക് ലാഹിരിയും അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ടു. ആ കേസിൽ നിർണായക കണ്ടെത്തലുകളൊന്നുമുണ്ടായില്ല.