പോക്‌സോ കേസ് പ്രതി താക്കോൽ വിഴുങ്ങി; പത്ത് കിലോ പഴം കഴിപ്പിച്ച് പൊലീസ്
ബംഗളൂരു: താക്കോൽ വിഴുങ്ങിയ പോക്‌സോ കേസ് പ്രതിയെക്കൊണ്ട് പത്ത് കിലോ പഴം കഴിപ്പിച്ച് പൊലീസ്. ബംഗളൂരുവിലെ മദനായകനഹള്ളി പൊലീസ് സ്റ്റേഷനിലാണ് സംഭവം. ബെല്ലാരി സ്വദേശിയായ കാർത്തിക് (രാമു) ആണ് താക്കോൽ വിഴുങ്ങിയത്. 17കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യുന്നതിനിടെയാണ് ഇയാൾ ലോക്കറിന്റെ താക്കോൽ വിഴുങ്ങിയത്.
ഏപ്രിൽ 24നാണ് പെൺകുട്ടിയെ ഗംഗോണ്ടനഹള്ളിയിൽ നിന്ന് കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാർത്തിക്കിനെ പിടികൂടുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് കാർത്തിക്കാണെന്ന് ഉറപ്പായതോടെ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. തുടർന്നാണ് കാർത്തിക് ലോക്കറിന്റെ താക്കോൽ വിഴുങ്ങിയത്.
ഇതോടെ പ്രതിക്ക് പല ദിവസങ്ങളിലായി പത്ത് കിലോയിലധികം പഴം നൽകിയെങ്കിലും താക്കോൽ പുറത്തെത്തിയില്ല. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ച് രാത്രിയോടെ ശരീരത്തിൽ നിന്നും താക്കോൽ പുറത്തെടുത്തു.