രാജ്യത്ത് ഭീകരരെ അഴിച്ചുവിടുന്നു, തിരിച്ചെത്തി പ്രതികാരം ചെയ്യും; മുന്നറിയിപ്പുമായി ഷെയ്ഖ് ഹസീന

Wednesday 19 February 2025 3:03 PM IST

ന്യൂഡൽഹി: ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള മുഹമ്മദ് യൂനുസിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് രാജ്യത്ത്‌ നടക്കുന്ന കൊലപാതകങ്ങളെന്നും അവർ പറഞ്ഞു.

താൻ തിരിച്ചെത്തി പൊലീസുകാരുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്നും ഷെയ്‌ക്ക് ഹസീന പറഞ്ഞു. സൂം മീറ്റിംഗിൽ പങ്കെടുക്കവേയാണ് അവർ മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ചത്. യൂനുസിനെ 'മോബ്സ്റ്റർ' എന്ന് വിളിക്കുകയും ഇടക്കാല സർക്കാർ ആളുകളെ കശാപ്പ് ചെയ്യാൻ ഭീകരരെ അഴിച്ചുവിടുകയാണെന്നും ഹസീന ആരോപിച്ചു.

'അവർ ബംഗ്ലാദേശിനെ നശിപ്പിക്കുകയാണ്. തന്റെ സർക്കാർ അട്ടിമറിക്കപ്പെട്ടപ്പോൾ മരണത്തിൽ നിന്ന് ഞാൻ കഷ്ടിച്ച് രക്ഷപ്പെട്ടു. ദൈവത്തിന്റെ കൃപയാൽ എന്തെങ്കിലും നല്ലത് ചെയ്യാനാണ് എന്നെ ജീവനോടെ നിലനിർത്തിയത്. ഞാൻ മടങ്ങിവന്ന് നിങ്ങൾക്കെല്ലാവർക്കും നീതി ഉറപ്പാക്കും.'- ഹസീന പറഞ്ഞു.

ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണ്. 2024 ഓഗസ്റ്റ് അഞ്ചിന് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള കലാപത്തിന് പിന്നാലെയാണ് ഹസീന അഭയം തേടി ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വർഷം ജൂലായ് - ഓഗസ്റ്റ് മാസങ്ങളിൽ നടന്ന വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ഹസീന ശ്രമിപ്പോൾ നാല് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ ഹസീനയുടെ പിതാവും രാഷ്‌ട്രപിതാവുമായ ഷെയ്‌ഖ് മുജീബുർ റഹ്മാന്റെ ധാക്കയിലെ വസതി പ്രതിഷേധക്കാർ നാമാവശേഷമാക്കിയിരുന്നു.