സിനിമപോലെ സസ്പെൻസ് ഒഴിയാതെ തമിഴ്നാട്; വിജയ് മുഖ്യമന്ത്രിയാകുമോ എന്ന് ഇന്ന് രാവിലെ അറിയാം
ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകുന്നതിൽ സസ്പെൻസ് ഒഴിയുന്നില്ല. നേരത്തേ വിജയ്‌ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ പിന്നാക്കം പോയ വി സി കെ ഒടുവിൽ ടി വി കെയ്ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. പിന്തുണ നൽകുന്നത് സംബന്ധിച്ച് ഇന്നുരാവിലെ അവർ വാർത്താസമ്മേളനം നടത്തുമെന്നും റിപ്പോർട്ടുണ്ട്. നേരത്തേ വിജയ്‌യുടെ ടി വി കെയ്ക്ക് പിന്തുണ നൽകുമെന്ന് വി.സി.കെ പറഞ്ഞിരുന്നെങ്കിലും രാത്രിയോടെ നിലപാട് മാറ്റുകയായിരുന്നു. വി.സി.കെ അദ്ധ്യക്ഷൻ തോൽ തിരുമാളവൻ രാത്രി ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിനെ വീട്ടിലെത്തി കാണുകയും ചെയ്തു.
അതിനിടെ, വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാനുള്ള പുതിയ നീക്കവുമായി എഎംഎംകെയുടെ നേതാവായ ടിടിവി ദിനകരൻ രംഗത്തെത്തിയിട്ടുണ്ട്. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണം എന്ന് അവകാശപ്പെട്ട് അദ്ദേഹം ലോക്ഭവനിലെത്തി ഗവർണർക്ക് കത്ത് നൽകി. തനിക്കൊപ്പമുള്ള മന്നാർകുടി എംഎൽഎ എസ് കാമരാജ് ടിവികെയ്ക്ക് പിന്തുണ നൽകിയതായി ചില മാദ്ധ്യമങ്ങളിൽ വാർത്ത കണ്ടെന്നും എന്നാൽ അങ്ങനെയൊരു പിന്തുണ നൽകിയിട്ടില്ലെന്ന് ഗവർണറെ അറിയിക്കുന്നതിനു വേണ്ടിയാണ് താൻ ലോക്ഭവനിൽ പോയതെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. തന്റെ പേരിൽ ടിവികെ വ്യാജ കത്തുണ്ടാക്കിയെന്നും ഇക്കാര്യത്തിൽ ഒരു അന്വേഷണം ഉണ്ടാകണമെന്നും ടിടിവി ദിനകരൻ ആവശ്യപ്പെട്ടു. അതുവരെ വിജയ്‌യെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കരുതെന്നും എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാകാൻ ക്ഷണിക്കണം എന്നുമാണ് ടിടിവി ദിനകരൻ ഗവർണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
അതിനിടെ ദിനകരന്റെ ആരോപണത്തെ തള്ളി ടി വി കെ രംഗത്തെത്തി. കത്ത് വ്യാജമല്ലെന്നാണ് അവർ പറയുന്നത്. വ്യാജക്കത്ത് നിർമ്മിക്കേണ്ട ആവശ്യം തങ്ങൾക്കില്ലെന്ന് വ്യക്തമാക്കിയ ടി വി കെ കാമരാജ് കത്തെഴുതുന്ന ദൃശ്യവും പുറത്തുവിട്ടു.