ഒഹായോയിൽ 10 അടി ഉയരമുള്ള ഭീകര ജീവി, ബിഗ്ഫൂട്ട് എന്ന് നാട്ടുകാർ
വാഷിംഗ്ടൺ: യു.എസിലെ ഒഹായോയിൽ സാങ്കല്പിക ജീവിയായ ബിഗ്ഫൂട്ടിനെ കണ്ടെന്ന തരത്തിലെ റിപ്പോർട്ടുകൾ വ്യാപിക്കുന്നു. ഏകദേശം 6 -10 അടി ഉയരമുള്ള ബിഗ്ഫൂട്ടിന്റെ ശരീരം മുഴുവൻ ഇരുണ്ട രോമങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്ന് വടക്കു കിഴക്കൻ ഒഹായോയിലുള്ളവർ പറയുന്നു. 17 ഇഞ്ച് വലിപ്പമുള്ള ഭീമൻ കാൽപ്പാടുകൾ കണ്ടെന്നാണ് പലരുടെയും അവകാശവാദം. മാർച്ച് മുതൽ പോർട്ടേജ്, ട്രംബുൾ, ആഷ്‌ലാൻഡ്, കയാഹോഗ കൗണ്ടികളിലാണ് ഭീമൻ അജ്ഞാത ജീവിയെ കണ്ടെന്ന റിപ്പോർട്ടുകൾ വന്നുതുടങ്ങിയത്. ഒന്നിലധികം ബിഗ്ഫൂട്ടുകൾ മേഖലയിലുണ്ടാകാമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
1978ലെ ശൈത്യ സീസണിലാണ് മേഖലയിൽ ഇത്തരത്തിൽ ബിഗ്ഫൂട്ടിനെ കണ്ടെന്ന തരത്തിൽ വ്യാപക റിപ്പോർട്ടുകൾ പുറത്തുവന്നത്. വനപ്രദേശത്ത് നിന്ന് അസ്വഭാവികമായ അലർച്ചകളും മുരൾച്ചയും കേട്ടതായും അവകാശവാദങ്ങളുണ്ട്. ഭയപ്പെടുത്തുന്ന ഇത്തരം അജ്ഞാത ശബ്ദങ്ങൾ ചില വിദഗ്ദ്ധർ റെക്കാഡും ചെയ്തു. വടക്കേ അമേരിക്കയിലുള്ള ഒരു ജീവിയുമായും ഈ ശബ്ദങ്ങൾ പൊരുത്തപ്പെടുന്നില്ലെന്നാണ് ഇവരുടെ കണ്ടെത്തൽ.
ബിഗ്ഫൂട്ട് ഉണ്ടെന്ന് വിശ്വസിക്കുന്ന സംഘടനകളുടെ നേതൃത്വത്തിൽ മേഖലയിൽ അന്വേഷണവും തുടങ്ങി. യു.എസിന്റെ മറ്റ് പല ഭാഗങ്ങളിലും ബിഗ്ഫൂട്ടിനെ കണ്ടെന്ന തരത്തിലെ റിപ്പോർട്ടുകൾ സമീപകാലത്ത് അടക്കം പുറത്തുവന്നിട്ടുണ്ട്. കാടുകളിൽ 12 - 20 ഇഞ്ചോളം വലിപ്പമുള്ള ഭീമൻ കാലടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കക്കാരുടെ യതി !
ഹിമാലയത്തിലെ യതിയെ പോലെ അമേരിക്കയിൽ ഉണ്ടെന്ന് പറയപ്പെടുന്ന ഒരു നിഗൂഢ ജീവിയാണ് ബിഗ്ഫൂട്ട്. ബിഗ്ഫൂട്ട് എന്നൊരു ജീവി ശരിക്കും ഇല്ലെന്നും വെറും കെട്ടുകഥ മാത്രമാണെന്നുമാണ് ശാസ്ത്രലോകം പറയുന്നത്. ഏഴടിയോളം നീളവും പകുതി മനുഷ്യന്റെയും പകുതി ആൾക്കുരങ്ങിന്റെയും രൂപമുള്ള രോമാവൃതമായ ശരീരത്തോടുകൂടിയ ബിഗ്ഫൂട്ട് യാഥാർത്ഥ്യമാണെന്ന് വാദിക്കുന്നവർ ഏറെയാണ്.
നോർത്ത് കാരലൈന, ജോർജിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിലെ വനമേഖലയിലൊക്കെ ബിഗ്ഫൂട്ടിന്റെ സാന്നിദ്ധ്യം അവകാശപ്പെട്ട് പലരും രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഒന്നിനും ശാസ്ത്രീയമായ തെളിവുകളില്ല. മസാച്യൂസെറ്റ്സിൽ 200 സ്‌ക്വയർ മൈലിൽ വ്യാപിച്ച് കിടക്കുന്ന ബ്രിഡ്‌ജ്‌വാട്ടർ ട്രയാംഗിൾ എന്നറിയപ്പെടുന്ന ഭാഗത്തെ ചതുപ്പുനിലങ്ങളിലും ബിഗ്ഫൂട്ടിനെ കണ്ടതായി പലരും അവകാശപ്പെട്ടിട്ടുണ്ട്.
1978ൽ ഇവിടെ ഒരു കുളത്തിനരികിൽ നിൽക്കുകയായിരുന്ന പാരാനോർമൽ ഗവേഷകൻ ജോ ഡി ആൻഡ്രയെഡ്, ഏഴടിയോളം ഉയരമുള്ള, മനുഷ്യന്റെയും ആൾക്കുരങ്ങിന്റെയും രൂപമുള്ള ബിഗ്ഫൂട്ടിനെ കണ്ടത്രെ. ബിഗ് ഫൂട്ട് ഇവിടെയുണ്ടെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. വളർത്തു മൃഗങ്ങളെ ബിഗ്ഫൂട്ട് കൊല്ലുന്നതായി പ്രദേശവാസികൾ പരാതി പറഞ്ഞതിനെ തുടർന്ന് അധികൃതർ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.