ഹാന്റാ വൈറസ്: ആശങ്ക വേണ്ട എന്ന് ഡബ്ല്യു.എച്ച്.ഒ
മാഡ്രിഡ്: 'എം.വി ഹോണ്ടിയസ്' ആഡംബര കപ്പലിലെ ഹാന്റാ വൈറസ് വ്യാപനത്തിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ഹാന്റാ വൈറസ് ദീർഘനേരത്തെ സമ്പർക്കത്തിലൂടെയും വളരെ വ്യത്യസ്തമായിട്ടുമാണ് പടരുന്നത്. അതിനാൽ കൊവിഡിനെ പോലെ മറ്റൊരു മഹാമാരിയാകുമെന്ന ആശങ്ക വേണ്ട. എലികൾ പടർത്തുന്ന ഹാന്റാ വൈറസ് ബാധിച്ച് ഹോണ്ടിയസിലെ മൂന്ന് യാത്രികരാണ് മരിച്ചത്. അഞ്ച് പേർ ചികിത്സയിലാണ്. കപ്പൽ യാത്രികരിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാൻ സാദ്ധ്യതയുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.
രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഡച്ച് ദമ്പതികൾക്കാണ് ആദ്യം രോഗം ബാധിച്ചത്. ഇരുവരും മരിച്ചു. ഇവർ യാത്ര തുടങ്ങുന്നതിന് മുമ്പ് അർജന്റീനയിൽ സന്ദർശിച്ച പ്രദേശങ്ങളിൽ ഹാന്റാ വൈറസ് വാഹകരായ എലികളുടെ സാന്നിദ്ധ്യമുണ്ടെന്ന് കരുതുന്നു. രോഗ വ്യാപനം സ്ഥിരീകരിക്കുന്നതിന് മുമ്പ്, ഏപ്രിൽ 24ന് 40ഓളം യാത്രികർ സെന്റ് ഹെലന ദ്വീപിൽ ഇറങ്ങിയിരുന്നു. ഇവരെ കണ്ടെത്താനും സമ്പർക്കത്തിൽ വന്നവരെ നിരീക്ഷിക്കാനും ശ്രമം ഊർജ്ജിതമാക്കി.
ഹോണ്ടിയസ് നിലവിൽ സ്‌പെയിനിലെ ടെനറീഫെ ദ്വീപിലേക്ക് നീങ്ങുകയാണ്. രണ്ട് ഇന്ത്യൻ ജീവനക്കാർ അടക്കം കപ്പലിലുള്ള 145 പേർക്കും നിലവിൽ രോഗലക്ഷണമില്ല. ഏപ്രിൽ 1ന് അർജന്റീനയിലെ ഊസ്വൈയയിൽ നിന്ന് ധ്രുവ പര്യവേക്ഷണത്തിനായാണ് കപ്പൽ പുറപ്പെട്ടത്.