വോട്ടെണ്ണൽ നാലിന്: നെഞ്ചിടിപ്പിനൊടുവിൽ ആര് പുഞ്ചിരിക്കും ?

Thursday 30 April 2026 11:35 PM IST

പത്തനംതിട്ട: വേട്ടെണ്ണാൻ ഇനി രണ്ടു ദിവസം കൂടി. എക്സിറ്റ് പോളുകൾ യു.ഡി.എഫിന് ഭരണം പ്രവചിക്കുന്നുണ്ടെങ്കിലും ജില്ല എങ്ങോട്ടു തിരിയുമെന്ന് വ്യക്തതയില്ല. ജില്ല നിലനിറുത്തുമെന്ന് എൽ.ഡി.എഫും അഞ്ച് മണ്ഡലങ്ങളും തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫും പുറമേ അവകാശപ്പെടുന്നുണ്ടെങ്കിലും പറയുന്നതു പോലെയാകില്ല കാര്യങ്ങൾ എന്ന് ഇരു മുന്നണികൾക്കും ഉറപ്പുണ്ട്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ഒന്നെങ്കിലും തിരിച്ചുപിടിച്ചാൽ യു.ഡി.എഫിന് തലയുയർത്താം. മന്ത്രി വീണാജോർജിൽ നിന്ന് ആറൻമുള തിരിച്ചുപിടിച്ചാൽ യു.ഡി.എഫിന് അഭിമാന നേട്ടവുമാകും. അതേസമയം, അഞ്ചും നിലനിറുത്തിയാൽ മാത്രമേ എൽ.ഡി.എഫിന് നേട്ടം അവകാശപ്പെടാനാകൂ. തിരുവല്ലയിലും ആറൻമുളയിലും അട്ടിമറി വിജയം നേടുമെന്ന് പറയുന്ന എൻ.ഡി.എക്ക് ഒന്നിലെങ്കിലും രണ്ടാം സ്ഥാനത്ത് എത്തിയാൽ നേട്ടമാകും. യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ യോജിക്കുന്ന കാര്യം ജയിക്കുന്ന മണ്ഡലങ്ങളിൽ വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ്. അഞ്ചക്കം കടന്നാൽ അത്ഭുതമാകുമെന്ന് ഇരുപക്ഷവും സമ്മതിക്കുന്നു.

♦ ഭൂരിപക്ഷം: മുന്നണികളുടെ പ്രതീക്ഷകൾ

ആറൻമുള : എൽ.ഡി.എഫ് 7000-8000, യു.ഡി.എഫ് 5000-7000, എൻ.ഡി.എ 2000 - 3000.(2021ൽ എൽ.ഡി.എഫ് ലീഡ്19003).

കോന്നി: എൽ.ഡി.എഫ് 8000 -9000, യു.ഡി.എഫ് 4000-6000. (2021ൽ എൽ.ഡി.എഫ് ലീഡ് 8508).

അടൂർ: എൽ.ഡി.എഫ് 5000 -6000 , യു.ഡി.എഫ് 3000-5000.(2021ൽ എൽ.ഡി.എഫ് ലീഡ് 2919).

റാന്നി: എൽ.ഡി.എഫ് 5000 -7000, യു.ഡി.എഫ് 7000-9000. (2021ൽ എൽ.ഡി.എഫ് ലീഡ് 1285).

തിരുവല്ല: എൽ.ഡി.എഫ് 7500 -9000, യു.ഡി.എഫ് 7000-8000, എൻ.ഡി.എ 2500 - 3000. (2021ൽ എൽ.ഡി.എഫ് ലീഡ് 11421).