വിഴിഞ്ഞത്ത് ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ് ,​ നടപടി മാരിടൈം ബോർഡിന്റെ തുറമുഖത്ത്

Monday 04 May 2026 1:59 AM IST

വിഴിഞ്ഞം: മാരിടൈം ബോർഡിന്റെ വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ് വിജയകരം. തിരുവനന്തപുരം കേന്ദ്രമായ ജിയോ മാക്സ് ഷിപ്പിംഗ് സർവീസസ് എന്ന കമ്പനിയാണ് ബങ്കറിംഗ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിലേക്ക് ആവശ്യമായ ഭക്ഷണവും മറ്റ് വസ്തുക്കളും ബ്ളോസ് മീർ എന്ന സ്ഥാപനവുമായി സഹകരിച്ച് എത്തിച്ചിരുന്നു. 1,20,000 ലിറ്റർ ഇന്ധനമാണ് ഇന്നലെ കൊച്ചിയിൽ നിന്ന് എം.ടി. ജനീസസ് എന്ന കപ്പൽ മുഖാന്തിരം വിഴിഞ്ഞത്ത് എത്തിച്ച് ഇവിടെ തുടരുന്ന കപ്പലിൽ നിറച്ചത്. കടലിൽ നങ്കൂരമിട്ട കപ്പലിന് സമീപം മറ്റൊരു കപ്പൽ എത്തി ഇന്ധനം നിറയ്ക്കുന്നത് (ബങ്കറിംഗ് ) വിഴിഞ്ഞത്ത് ആദ്യമാണ്. കൊച്ചിയിൽ നിന്ന് രാവിലെയെത്തിയ കപ്പലിൽ നിന്ന് 9 മണിയോടെയാണ് ഇന്ധനം നിറച്ച് തുടങ്ങിയത് ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് ബങ്കറിംഗ് വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു. 12.45ഓടെ കപ്പൽ മടങ്ങി. ധ്വനി എന്ന ടഗ്ഗിന്റെ അസിസ്റ്റന്റ് മറൈൻ എൻജിനിയർ ശ്രീകുമാർ സാങ്കേതിക നടപടികൾക്ക് നേതൃത്വം നൽകി.

കപ്പലിൽ നിറയ്ക്കാനായി ഒരു ലക്ഷത്തി ഇരുപതിനായിരം ലിറ്റർ ഇന്ധനവും സാങ്കേതിക സംവിധാനവുമായാണ് കൊച്ചിയിൽ നിന്ന് കപ്പൽ എത്തിയത്. ബോട്ട് മുങ്ങിയ സംഭവത്തോടനുബന്ധിച്ച് മാർച്ച് 9ന് വിഴിഞ്ഞം കടലിൽ എത്തിച്ച കപ്പൽ തുറമുഖം വിടരുതെന്ന് കൊച്ചി മർക്കന്റെൽ മറൈൻ വകുപ്പിന്റെ ഉത്തരവുണ്ട്. ബോട്ടിലുണ്ടായിരുന്ന 11പേരിൽ കൊൽക്കത്തയിൽ നിന്നുള്ള ലഖാൻ ദാസ്(45) മകൻ ബാദൽ(23) എന്നിവരെ കടലിൽ കാണാതായിരുന്നു. തമിഴ്നാട്, കൊൽക്കത്ത സ്വദേശികളായ 9 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. ക്യാപ്റ്റൻ ലെ വാൻ ട്യുവാൻ ഉൾപ്പെടെ വിയറ്റ്നാംകാരായ 20ക്രൂവാണ് കപ്പലിലുള്ളത്.

 2022 ജൂണിലാണ് ഇവിടെ ആദ്യമായി ബങ്കറിംഗ് നടത്തിയത്. മാലിയിലേക്ക് ക്രയിൻ കയറ്റി കൊണ്ടുപോകാനെത്തി അന്ന് ബെർത്തിൽ നങ്കൂരമിട്ടിരുന്ന കിക്കി എന്ന വിദേശ കപ്പലിലാണ് ഇന്ധനം നിറച്ചത്.

 നടപടി പ്രതിസന്ധി കണക്കിലെടുത്ത്

കപ്പലിടിച്ച് മീൻപിടിത്ത ബോട്ട് മുങ്ങിയ സംഭവത്തിൽ വിഴിഞ്ഞത്ത് തടഞ്ഞിട്ടിരിക്കുന്ന എം.ടി.സോളിസ് എന്ന കപ്പലിലാണ് ഇന്നലെ ബങ്കറിംഗ് നടത്തിയത്.

കഴിഞ്ഞ ദിവസങ്ങൾ പ്രാദേശികമായി ലഭ്യമാക്കിയ ഇന്ധനം രണ്ടുതവണ നിറച്ചിരുന്നു. ഇന്ധനം പൂർണമായി തീർന്നാൽ എൻജിൻ പ്രവർത്തനം നിലച്ച് കപ്പൽ ഉപേക്ഷിക്കേണ്ട ഗുരുതരസ്ഥിതി ഉണ്ടാകുമെന്ന പ്രതിസന്ധി കണക്കിലെടുത്ത് കപ്പൽ ക്യാപ്റ്റന്റെ അടിയന്തര മെയിൽ സന്ദേശത്തെ തുടർന്ന് ഡയറക്‌ടർ ജനറൽ ഓഫ് ഷിപ്പിംഗിൽ നിന്നുള്ള നിർദേശാനുസരണമായിരുന്നു ഇന്ധനം എത്തിച്ചത്.