പി.ആർ.എസ് വായ്പ നിലച്ചു; നെല്ല് സംഭരിച്ച വകയിൽ കിട്ടാനുള്ളത് 785.1 കോടി

Monday 04 May 2026 12:24 AM IST

തിരുവനന്തപുരം: സർക്കാരിന്റെ വാക്ക് വിശ്വസിച്ച് നെൽ കൃഷിയുമായി മുന്നോട്ടു പോയ കർഷകർ പ്രതിസന്ധിയിൽ .സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് ബാങ്കുകൾ പി.ആർ.എസ് വായ്പ നിഷേധിച്ചു. ഇതോടെ 73,062 കർഷകർ കടക്കെണിയിലായി.

നെല്ല് സംഭരിച്ച വകയിൽ 785.1 കോടിയാണ് കർഷകർക്ക് സപ്ലൈകോ നൽകാനുള്ളത്.നെല്ല് സംഭരണത്തിന് കേന്ദ്ര സർക്കാറിൽ നിന്ന് പണം ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്ന സാഹചര്യത്തിലാണ് പി.ആർ.എസ് വായ്പാ പദ്ധതി സർക്കാർ നടപ്പാക്കിയത്. സപ്ലൈകോ നൽകുന്ന പാഡി രസീത് ഷീറ്റുമായി എത്തുന്ന കർഷകന് ബാങ്ക് വായ്പ അനുവദിക്കും . ഈ സീസണിൽ എസ്.ബി.ഐ, കാനറ ബാങ്ക് കൺസോർഷ്യമായാണ് സപ്ലൈകോ കരാർ ഒപ്പിട്ടത് . പരമാവധി 450 കോടി രൂപ പി.ആർ.എ.സ് വായ്പയായി നൽകാനായിരുന്നു കരാർ. എന്നാൽ കരാർ പ്രകാരമുള്ള വായ്പ പരിധി കഴിഞ്ഞിട്ടും സപ്ലൈകോ പണം തിരിച്ചടയ്ക്കാതായതോടെ മാർച്ച് 18 മുതൽ കർഷകർക്ക് വായ്പ നൽകുന്നത് ബാങ്കുകൾ നിറുത്തി. ബാങ്കുകളിലും, സ്വകാര്യ വ്യക്തികളിലും നിന്ന് പലിശയ്ക്കും മറ്റും കടം വാങ്ങി കൃഷി ഇറക്കിയ കർഷക കുടുംബങ്ങളാണ് വലയുന്നത്.പാലക്കാട് ജില്ലയിൽ മാത്രം 443 കോടി വിതരണം ചെയ്യാനുണ്ട്. ആലപ്പുഴ ജില്ലയിൽ നെല്ലുവില ഇനത്തിൽ 13,731 കർഷകർക്കു ലഭിക്കാനുള്ളത് 173.36 കോടി രൂപ. പാലക്കാട് ജില്ലയിൽ വലിയൊരു വിഭാഗം കർഷകർക്ക് സംഭരണ സ്ലിപ്പുകൾ പോലും ലഭിച്ചിട്ടില്ല.

കേന്ദ്രം 200 കോടി

അനുവദിച്ചു

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 200 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായാണ് സൂചന. ഈ തുക ലഭ്യമായാലുടൻ വിതരണം ചെയ്യുമെന്ന് സപ്ലൈകോ അറിയിച്ചു.