തമിഴകത്ത് യുവ തരംഗം വിജയിനെ തുണച്ചേക്കും
മുഖ്യമന്ത്രി പദം സ്വപ്നം കാണുന്നത് 3 പേർ
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ തരംഗമുണ്ടാകാനുള്ള സാദ്ധ്യത വ്യക്തം. അതിനൊപ്പം എത്ര വോട്ടുകൾ കൂടി ചേരുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ഫലം. 18 നും 29 നും ഇടയിൽ പ്രായമുള്ള 1.22 കോടിയിലധികം വോട്ടർമാർ ആകെ വോട്ടർമാരുടെ 21.2% വരും. കന്നി വോട്ടർമാർ 14.59 ലക്ഷം പേരാണ്. ഈ വിഭാഗക്കാരുടെ ഭൂരിഭാഗം വോട്ടുകളും ടി.വി.കെ സ്വന്തമാക്കുമെന്നുറപ്പായിരിക്കെയാണ് മറ്റ് വോട്ടുകൾ നിർണ്ണായകമാകുന്നത്.
തമിഴ്നാട്ടിൽ ആകെ 5.73 കോടി വോട്ടർമാരുണ്ട്, ഇതിൽ 2.93 കോടി സ്ത്രീ വോട്ടർമാർ- 51.1%. പുരുഷ വോട്ടർമാർ 2.80 കോടി. സ്ത്രീ വോട്ടർമാരിലൂടെയാണ് ഡി.എം.കെ ഭരണത്തുടർച്ച സ്വപ്നം കാണുന്നത്.സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് (85.1%) ഇത്തവണ . 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണം
ഭരണം തുടരാൻ
സ്റ്റാലിൻ
24 പാർട്ടികളെ ഉൾപ്പെടുത്തി മുന്നണി വിപുലമാക്കി. സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിൽ പണം എത്തിക്കുന്ന ക്ഷേമ പദ്ധതികൾ തുടങ്ങി. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ ആകർഷണീയത.
പ്രതികൂലം: മന്ത്രിമാർക്കെതിരായ അഴിമതി ആരോപണങ്ങൾ
തിരിച്ചുപിടിക്കാൻ
ഇ.പി.എസ്
ഡി.എം.കെയുടെ ഭരണ വിരുദ്ധ വികാരം എപ്പോഴും തുണയായത് അണ്ണാ ഡി.എം.കെയ്ക്ക് എന്ന ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷ.
പ്രതികൂലം: മുന്നണി ശക്തമല്ലെന്ന പൊതുധാരണ
ഞെട്ടിക്കാൻ
വിജയ്
രണ്ടു മുന്നണികളേയും ഞെട്ടിച്ച് ഭരണം നേടാമെന്ന പ്രതീക്ഷയാണ് ടി.വി.കെയ്ക്ക്. യുവജനങ്ങളുടെ വോട്ട് അനുകൂലമാകുമെന്ന് ധാരണ.
പ്രതികൂലം: സംഘടനാ സംവിധാനം ദുർബലം