ജനവിധിയിൽ പ്രതീക്ഷയോടെ സ്ഥാനാർഥികൾ

Monday 04 May 2026 12:24 AM IST

​കൊല്ലം: ജനവിധി അറിയാൻ അല്പ സമയം മാത്രം ബാക്കി നിൽക്കെ, വിജയപ്രതീക്ഷയിലാണ് കൊല്ലത്തെ പ്രമുഖ സ്ഥാനാർഥികൾ. മണ്ഡലങ്ങളിലെ വോട്ടിംഗ് നിലയും രാഷ്ട്രീയ സാഹചര്യങ്ങളും തങ്ങൾക്ക് അനുകൂല ഘടകങ്ങളാണെന്ന് മുന്നണികളും സ്ഥാനാർത്ഥികളും വിലയിരുത്തുന്നു.

ഫലം ആഘോഷിക്കാൻ കൊല്ലത്തെ പ്രമുഖ പാർട്ടി ഓഫീസുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ ഫല പ്രഖ്യാപനം തത്സമയം അറിയാൻ എൽ.ഇ.ഡി വാൾ സജ്ജീകരിച്ചിട്ടുണ്ട്. ഇടതുമുന്നണി സ്ഥാനാർത്ഥികളെല്ലാം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാകും ഫലങ്ങൾ വിലയിരുത്തുകയെന്ന് നേതൃത്വം അറിയിച്ചു.

​കൊല്ലം ഡി.സി.സി ഓഫീസിലും ഫലം അറിയാൻ വിപുലമായ സജ്ജീകരണങ്ങളാണ് നടക്കുന്നത്. ഇവിടെയും എൽ.ഇ.ഡി വാൾ ഒരുക്കുന്നുണ്ട്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ കൊല്ലത്താണ് നടക്കുന്നത് എന്നതിനാൽ കോൺഗ്രസ് സ്ഥാനാർത്ഥികളും പ്രമുഖ നേതാക്കളും ഡി.സി.സി ഓഫീസിൽ കേന്ദ്രീകരിക്കും. ഘടകകക്ഷികളായ ആർ.എസ്.പി, മുസ്ലിം ലീഗ് എന്നിവർ അതത് പാർട്ടി ഓഫീസുകളിലാകും വോട്ടെണ്ണൽ വീക്ഷിക്കുക.

​ആത്മവിശ്വാസത്തിൽ മുന്നണികൾ

​ജില്ലയിൽ ആറ് സീറ്റുകളിൽ വിജയം ഉറപ്പാണെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നു. ഇടതുമുന്നണിയും വോട്ട് വർദ്ധനവിൽ എൻ.ഡി.എയും ആത്മവിശ്വാസത്തിലാണ്. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്നും ട്രെൻഡ് ഗുണകരമായാൽ സീറ്റുകളുടെ എണ്ണം വർദ്ധിക്കുമെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. ​മണിക്കൂറുകൾക്കകം ആദ്യ ഫലസൂചനകൾ പുറത്തുവരുന്നതോടെ കൊല്ലത്തിന്റെ രാഷ്ട്രീയ ചിത്രം വ്യക്തമാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സ്ഥാനാർത്ഥികൾ പറയുന്നു

.....................

കെ.എൻ. ബാലഗോപാൽ: മണ്ഡലത്തിൽ ഇത്തവണയും വിജയപ്രതീക്ഷയുണ്ട്. ജനങ്ങൾ ഒപ്പമുണ്ട്. കൊല്ലത്തെ പാർട്ടി ഓഫീസിലിരുന്നാകും ഫലം നിരീക്ഷിക്കുക.

​ജെ. ചിഞ്ചുറാണി: വിജയത്തിൽ നൂറ് ശതമാനം ഉറപ്പുണ്ട്. പ്രവർത്തകർ വലിയ ആവേശത്തിലാണ്. കൊല്ലം ക്രിസ്തുരാജ് സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാകും ഫലമറിയാൻ എത്തുന്നത്.

​ഷിബു ബേബി ജോൺ: ശക്തമായ ജനപിന്തുണ ഇത്തവണ പ്രതിഫലിക്കും.100 ശതമാനം വിജയം ഉറപ്പാണ്. ആർ.എസ്.പി കൊല്ലം ജില്ലാ കമ്മറ്റി ഓഫീസിൽ എത്തി ഫലം അറിയും.

​ബിന്ദു കൃഷ്ണ: മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണ്. വലിയ വിജയം നേടും. ഫലം അറിയാൻ ഡി.സി.സി ഓഫീസിൽ എത്തും.

​ബി.ബി. ഗോപകുമാർ: ജില്ലയിൽ എൻ.ഡി.എ ഇത്തവണ വലിയ മുന്നേറ്റം നടത്തും. വോട്ടിംഗ് ശതമാനത്തിൽ വലിയ വർദ്ധനവുണ്ടായി. പാർട്ടി ജില്ലാ ആസ്ഥാനത്ത് എത്തി ഫലമറിയും.