പൊന്നാനി-കുറ്റിപ്പുറം റോഡിൽ രാത്രി യാത്ര ദുരിതം
പൊന്നാനി: രാത്രി ഏഴ് മണി കഴിഞ്ഞാൽ കുറ്റിപ്പുറത്ത് നിന്നും പൊന്നാനിയിലേക്ക് എത്തുക ഏറെ ദുരിതമാണ്. തിരിച്ചും ഇത് തന്നെയാണ് അവസ്ഥ. മിക്ക ബസുകളും അയങ്കലത്തോ നരിപ്പറമ്പിലോ സർവ്വീസ് അവസാനിപ്പിക്കുന്നതാണ് പതിവ്. രാത്രി 7.15ന് ശേഷം കുറ്റിപ്പുറത്തെത്തുന്ന കണ്ണൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ ദിവസേന നിരവധി ജോലിക്കാരും വിദ്യാർത്ഥികളുമാണ് വന്നിറങ്ങുക. ഇവർ അയങ്കലം, അതളൂർ, നരിപ്പറമ്പ്, പൊന്നാനി ഭാഗങ്ങളിലേക്ക് എത്തുന്നതിന് ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. അല്ലാത്തപക്ഷം എടപ്പാൾ വഴി പൊന്നാനിയിലെത്തി വേണം പോവാൻ. ആവശ്യമായ ടിക്കറ്റ് തുക ലഭിക്കില്ലെന്ന കാരണം പറഞ്ഞാണ് പലരും പൊന്നാനി-കുറ്റിപ്പുറം ഭാഗത്തേക്ക് സർവ്വീസ് നടത്താൻ മടിക്കുന്നത്. കുന്നംകുളം ഭാഗത്ത് നിന്നെത്തുന്ന പൊന്നാനി ബസുകളിലും ഇതേ സ്ഥിതിയാണ്. ഈ ബസുകൾക്ക് പൊന്നാനി സ്റ്റാൻഡ് വരെ സർവ്വീസ് ഉണ്ടായിട്ടും കുണ്ടുകടവ് ജംഗ്ഷനിൽ സർവ്വീസ് അവസാനിപ്പിക്കുന്നത് പതിവാണ്. പല ബസുകളും പൊന്നാനി മേഖലയിൽ ചില റൂട്ടുകളിൽ ട്രിപ്പ് മുടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന ബസ്സുകൾ കൃത്യമായി പൂർണ്ണ സമയം സർവീസ് നടത്തി പൊതുജനത്തിന്റെ സഞ്ചാര സൗകര്യം ഉറപ്പ് വരുത്താൻ ശക്തമായ നിർദേശം നൽകുമെന്നുമെല്ലാം ട്രാൻസ്‌പോർട്ട് അധികൃതർ പറയുമ്പോഴും യാതൊന്നും പാലിക്കപ്പെടാത്തത് പൊതുജനങ്ങളെ വലയ്ക്കുകയാണ്. കൂടാതെ മഴക്കാലം കൂടെ അടുക്കുന്നതോടെ രാത്രി കുറ്റിപ്പുറം-പൊന്നാനി പാതയിലെ സഞ്ചാരം ഏറെ ബുദ്ധിമുട്ടിലാവും.