മൂന്ന് പള്ളിയോടങ്ങൾ അണിഞ്ഞൊരുങ്ങുന്നു
പത്തനംതിട്ട : ഓണത്തിന് അരങ്ങൊരുങ്ങാനായി മൂന്നു പള്ളിയോടങ്ങളുടെ അറ്റകുറ്റപ്പണികൾ ആറൻമുളയിൽ പുരോഗമിക്കുന്നു. ആഞ്ഞിലി തടികൾ തമ്മിൽ ചെഞ്ചല്യം പുരട്ടി യോജിപ്പിച്ച ശേഷം ഉരുക്കാണി തറച്ചു. ഇടശേരിമല, പുന്നംതോട്ടം, തെക്കേമുറി പള്ളിയോടങ്ങളുടെ അറ്റകുറ്റപ്പണി പാതി പിന്നിട്ടു.
അറന്മുളയിലെ വലിപ്പമേറിയ പള്ളിയോടങ്ങളിൽ ഒന്നാണ് പുന്നംതോട്ടം. നാൽപ്പത്തി എട്ടര കോൽ നീളവും 18 അടി അമരപ്പൊക്കവുമുള്ള ജലരാജാവ്, ഏറെക്കാലം ആറന്മുള കരകളിലെ ഏറ്റവും വലിയ പള്ളിയോടമായിരുന്നു. ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിലാണ് നിർമ്മാണം. ഏതാനും വർഷം മുമ്പ് കാറ്റുമറയ്ക്ക് മുന്നിൽ കോത് ഇരുത്തിയതുകാരണമാണ് അറ്റകുറ്റപ്പണി നടത്തുന്നത്. 130 ഇഞ്ച് വണ്ണമുള്ള രണ്ട് ആഞ്ഞിലിത്തടികൾ പാലായിൽ നിന്നാണ് വാങ്ങിയത്. രണ്ട് വശത്തേയും ചില്ലോരായം, പറ്റു വങ്ക്, കറ്റുമറയ്ക്ക് മുമ്പുള്ള കൂമ്പ് ഭാഗം എന്നിവ പൂർണമായും മാറുന്നുണ്ട്. കൈനകരി വേണു, ഗോപാലകൃഷ്ണൻ എടത്വ, വിജയൻ എടത്വ, അഭിലാഷ് തടിയൂർ, ഓമനക്കുട്ടൻ മേലുകര എന്നിവരാണ് മറ്റ് ആചാരിമാർ. രാധാകൃഷ്ണനാണ് ഇരുമ്പുപണികളുടെ മേൽനോട്ടം.
ആറന്മുള ക്ഷേത്രത്തിന് കിഴക്കെ നടയിലുള്ള ഇടശേരിമല പള്ളിയോടം അറ്റകുറ്റ പണികൾക്കായി കച്ചേരിപ്പടി കടകൽ ദേവീക്ഷേത്രത്തിന് സമീപമുള്ള തുണ്ടിയിൽ പുരയിടത്തിലെ മാലിപ്പുരയിലേക്ക് മാറ്റി. നിരവധി തവണ മന്നം ട്രോഫി നേടിയിട്ടുള്ള പള്ളിയോടത്തിന്റെ കാറ്റുമറയോട് ചേർന്നുള്ള ഭാഗം മുഴുവൻ പുതുക്കി പണിയുകയാണ്. 18 അടി അമര പൊക്കവും 66 അംഗുലം വീതിയും 47 കോൽ നീളവുമുള്ള പള്ളിയോടം ചങ്ങങ്കരി വേണു ആചാരിയുടെ മേൽനോട്ടത്തിലാണ് നിർമ്മിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് അയിരൂർ ചെല്ലപ്പനാചാരി നിർമ്മിച്ച തെക്കേമുറി കിഴക്ക് പള്ളിയോടത്തിന്റെ അറ്റകുറ്റപ്പണികൾ അദ്ദേഹത്തിന്റെ മകൻ അയിരൂർ സന്തോഷ് ആചാരിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്. 18 അടി അമരപൊക്കവും 47 കോൽ നീളവുമുള്ള പള്ളിയോടത്തിന്റെ അമരത്ത് നാലാം അടനയമ്പിന്റെ ഭാഗം മുതൽ കാറ്റുമറ വരെയുള്ള ഭാഗത്താണ് പണികൾ നടക്കുന്നത്. ചില്ലോരായവും വങ്കും പൂർണമായും മാറും.
പള്ളിയോടങ്ങൾ
പുന്നംതോട്ടം : 48.5 കോൽ നീളം, 18 അടി അമരപ്പൊക്കം
ഇടശേരിമല: 47 കോൽ നീളം, 18 അടി അമരപ്പൊക്കം.
തെക്കേമുറി കിഴക്ക്: 47 കോൽ നീളം, 18 അടി അമരപ്പൊക്കം