സംയുക്ത സേനാമേധാവി അതിർത്തി കാത്ത രാജ

Sunday 10 May 2026 12:56 AM IST

ന്യൂഡൽഹി: പാകിസ്ഥാൻ- ചൈന അതിർത്തിയിൽ സൈനിക നീക്കങ്ങളുടെ വിദഗ്ദ്ധനായിരുന്നു പുതിയ സംയുക്ത സേനാമേധാവി ലെഫ്റ്റനന്റ് ജനറൽ എൻ.എസ്.രാജാ സുബ്രഹ്മണി. അസാമിലെ വിഘടനവാദികളെ അടിച്ചമർത്തിയ ഓപ്പറേഷൻ റെനോയ്‌ക്ക് നേതൃത്വം നൽകി. ജമ്മുകാശ്‌മീരിൽ രാഷ്ട്രീയ റൈഫിൾസിന്റെ ഡെപ്യൂട്ടി കമാൻഡറായും പ്രവർത്തിച്ചിട്ടുണ്ട്.

2023 മാർച്ച് മുതൽ 2024 ജൂൺ വരെ സെൻട്രൽ കമാൻഡിലെ ജനറൽ ഓഫീസർ കമാൻഡിംഗ്- ഇൻ-ചീഫ് ആയിരുന്നു. കസാഖിസ്ഥാനിൽ ഡിഫൻസ് അറ്റാഷെ ആയും പ്രവർത്തിച്ചു.

നാഷണൽ ഡിഫൻസ് അക്കാഡമി, ഇന്ത്യൻ മിലിട്ടറി അക്കാഡമി എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞാണ് സേനയിലെത്തുന്നത്. ഡൽഹി നാഷണൽ ഡിഫൻസ് കോളേജിലും യു.കെയിലെ ജോയിന്റ് സർവീസസ് കമാൻഡ് സ്റ്റാഫ് കോളേജിലും കോഴ്സുകൾ ചെയ്‌തു. മദ്രാസ് യൂണിവേഴ്സിറ്രിയിൽ നിന്ന് ഡിഫൻസ് സ്റ്റഡീസിൽ എം.ഫിലും ലണ്ടനിലെ കിംഗ്സ് കോളേജിൽ നിന്ന് ആർട്സിൽ ബിരുദാനന്തര ബിരുദവും നേടി.

പടക്കപ്പലുകൾ നയിച്ച

കൃഷ്‌ണ സ്വാമിനാഥൻ

ഐ.എൻ.എസ് വിക്രമാദിത്യ ഉൾപ്പെടെ പടക്കപ്പലുകളിൽ കമാൻഡിംഗ് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട് പുതിയ നാവികസേനാ മേധാവി വൈസ് അഡ്മിറൽ കൃഷ്‌ണ സ്വാമിനാഥൻ.

ജെ.എൻ.യുവിൽ നിന്ന് ബി.എസ്‌സി,​ കൊച്ചി കുസാറ്റിൽ നിന്ന് എം.എസ്‌‌സി,​ ലണ്ടനിലെ കിംഗ്സ് കോളേജ് നിന്ന് ഡിഫൻസ് സ്റ്റഡീസിൽ എം.എ,​ മുംബയ് സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ സ്റ്റഡീസിൽ പി.എച്ച്.ഡി എന്നിവ നേടി. യു.കെയിലെ ജോയിന്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജ്,​ മഹാരാഷ്ട്ര കരൻജയിലെ കോളേജ് ഒഫ് നേവൽ വാർഫെയർ എന്നിവിടങ്ങളിൽ പരിശീലനം നേടി. കൊച്ചി സതേൺ നേവൽ കമാൻഡിലെ ചീഫ് സ്റ്റാഫ് ഓഫീസർ (ട്രെയിനിംഗ്), വെസ്റ്റേൺ ഫ്ലീറ്റിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് പദവികൾ വഹിച്ചിട്ടുണ്ട്.