കണക്കെടുത്ത് സർവീസ് സംഘടനകൾ; കരാർ, താത്കാലിക ജീവനക്കാർ തെറിക്കും

Sunday 10 May 2026 12:04 AM IST

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും കരാർ, താത്കാലിക ജീവനക്കാരുടെ കക്ഷിരാഷ്ട്രീയം തിരിച്ചുള്ള കണക്കെടുക്കുന്നു. കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളുടെ നേതൃത്വത്തിലാണ് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമനം നൽകിയവരുടെ പ്രാഥമിക കണക്കെടുക്കുന്നത്. താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തി, സർക്കാർ നിലവിൽ വന്നശേഷം ഇവരെ പിരിച്ചുവിട്ട് പുതിയ ആൾക്കാരെ നിയമിക്കാനാണ് നീക്കം.

ഡി.പി.ഐ, ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, റവന്യു, സാംസ്‌കാരിക വകുപ്പിനു കീഴിലെ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള വിവിധ സ്ഥാപനങ്ങളിലാണ് കണക്കെടുപ്പ് നടക്കുന്നത്. കുടുംബശ്രീ സംസ്ഥാന- ജില്ലാ മിഷനുകളിലെ കരാർ ജീവനക്കാരുടെ കാലാവധി പുതുക്കുന്നത് മരവിപ്പിച്ചുകൊണ്ട് എക്‌സിക്യുട്ടീവ് ഡയറക്ട‌ർ ഉത്തരവിറക്കിയിരുന്നു. ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ, വാച്ച്മാൻ, ക്ലാർക്ക്, അക്കൗണ്ടന്റ്, ടൈപ്പിസ്റ്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, എഡിറ്റോറിയൽ അസിസ്റ്റന്റ് എന്നിങ്ങനെ വിവിധ തസ്തികളിലാണ് താത്കാലിക നിയമനം നിലവിലുള്ളത്.

ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ തൊട്ടുമുമ്പുണ്ടായിരുന്ന ഉമ്മൻ‌ചാണ്ടി സർക്കാർ നിയമിച്ച താത്കാലികക്കാരെ പിരിച്ചുവിട്ടിരുന്നു. തുടർന്ന് അതേ തസ്തികയിൽ നിരവധിപേർക്ക് പുതിയ നിയമനം നൽകി. രണ്ടാം ടേമിലും ഇവരിൽ പലരും അതേ തസ്‌തികയിൽ തുടർന്നുവരികയായിരുന്നു.