ഉസ്‌താദിന്റെ വേഷത്തിൽ പള്ളിയിലെത്തി മോഷണം; ഒടുവിൽ ഷംസുദ്ദീനെ സിസിടിവി കുടുക്കി
കൽപ്പറ്റ: ഉസ്‌താദിന്റെ വേഷത്തിൽ പള്ളിയിൽക്കയറി മോഷണം നടത്തിയയാൾ പിടിയിൽ. കോഴിക്കോട് ബേപ്പൂർ അരക്കിനാട് കുപ്പിയിൽ ഷംസുദ്ദീൻ (41) ആണ് അമ്പലവയൽ പൊലീസിന്റെ പിടിയിലായത്. അമ്പലവയൽ - വടുവൻചാൽ പാതയിൽ മഞ്ഞപ്പാറ ടൗണിലുള്ള ജുമാമസ്‌ജിദിലാണ് ഇയാൾ മോഷണം നടത്തിയത്. ഇവിടെനിന്ന് 1,60,000 രൂപയാണ് ഇയാൾ മോഷ്ടിച്ചത്.
പള്ളിയുടെ ഓഫീസ് മുറിയുടെ പൂട്ട് അറുത്തുമാറ്റിയാണ് ഷംസുദ്ദീൻ അകത്തുകടന്നത്. മോഷണത്തിനുശേഷം മറ്റൊരു താഴുപയോഗിച്ച് മുറി പൂട്ടി. താക്കോൽ സമീപത്തുതന്നെ വച്ച് സ്ഥലം വിടുകയും ചെയ്തു. രാവിലെ പള്ളിയിലെത്തിയ സെക്രട്ടറിയാണ് മോഷണം നടന്നത് കണ്ടെത്തിയത്.
പരിസരത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഉസ്‌താദിന്റെ വേഷത്തിൽ ഒരാൾ പള്ളിപ്പരിസരത്തേയ്ക്ക് കടന്നത് കാണുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷംസുദ്ദീനെ പിടികൂടുകയായിരുന്നു. മുൻപും ഇയാൾ പള്ളികളിൽ മോഷണം നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.