വനിതാ സി.പി.ഒ റാങ്കുകാരുടെ പ്രതിഷേധം, കല്ലുപ്പ് കണ്ണീരിൽ കുതിർന്നു

Monday 07 April 2025 12:00 AM IST

വനിതാ സി.പി.ഒ റാങ്കുകാരുടെ പ്രതിഷേധം

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നിൽ കല്ലുപ്പിൽ മുട്ടുകുത്തി നിൽക്കെ ഉദ്യോഗാർത്ഥികളുടെ കണ്ണുകൾ നിറഞ്ഞു. കാൽമുട്ട് പൊട്ടി ചോര വാർന്നിട്ടും എഴുന്നേൽക്കാൻ വിസമ്മതിച്ചു.'രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും ഈ ഗതി വന്നല്ലോ...'അവർ ആരോടെന്നില്ലാതെ പറഞ്ഞു. വനിതാ സിവിൽ പൊലീസ് ഓഫീസർ(സി.പി.ഒ) റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ നിരാഹാരസമരം അഞ്ചുദിവസം പിന്നിട്ടു. ഇന്നലെ മുക്കാൽ മണിക്കൂറോളം കല്ലുപ്പിൽ മുട്ടികുത്തി നിന്ന് പ്രതിഷേധിച്ച പലർക്കും ശാരീരികാവശതകൾ അനുഭവപ്പെട്ടു. അഞ്ചുദിവസം തുടർച്ചയായി നിരാഹാരമെടുത്ത ഇടുക്കി സ്വദേശി ബിനുസ്മിത കുഴഞ്ഞുവീണതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിരാഹാരം അനുഷ്ഠിച്ചിരുന്ന ഹനീന,നിമിഷ,തസ്മി എന്നിവരും കഴിഞ്ഞദിവസങ്ങളിലായി കുഴഞ്ഞുവീണിരുന്നു.ഇന്നലെ ആതിര,മേഘ എന്നിവർ നിരാഹാരം ആരംഭിച്ചു.വൈകിട്ട് പെയ്ത പെരുമഴയത്തും ഉദ്യോഗാർത്ഥികളുടെ പോരാട്ട വീര്യം ചോർന്നില്ല.ഉയർത്തിപ്പിടിച്ച ടാർപ്പോളിനടിയിൽ വിറച്ചു വിറച്ച് അവർ മുദ്രാവാക്യം വിളിച്ചു.മാറി മാറി വരുന്ന വെയിലും മഴയും ഉദ്യോഗാർത്ഥികളെ ശാരീരികമായി തളർത്തുകയാണ്.ഇവരെ ഇതുവരെ സർക്കാർ ഡോക്ടറെത്തി പരിശോധിച്ചിട്ടില്ല.സർക്കാരിൽ നിന്നോ പ്രതിപക്ഷത്തിൽ നിന്നോ പ്രതിനിധികൾ തങ്ങളെ കാണാൻ എത്തിയിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.19നാണ് വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്.967 പേർ ഉൾപ്പെടുന്ന റാങ്ക് ലിസ്റ്റിൽ 259 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.