രണ്ട് ക്ഷേത്രങ്ങളിൽ ഇടഞ്ഞ ആനകൾ രണ്ട് പേരെ കൊന്നു
ഇരിങ്ങാലക്കുട/ അങ്കമാലി : കൂടൽമാണിക്യം ക്ഷേത്രത്തിലും, കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിലും ആനകളുടെ ആക്രമണത്തിൽ പാപ്പാൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു.മറ്റൊരു പാപ്പാന് ഗുരുതരമായി
പരിക്കേറ്റു.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സത്തിനെത്തിച്ച ആനയുടെ ചവിട്ടേറ്റ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ചാരുവിള പുത്തൻവീട്ടിൽ കുട്ടപ്പന്റെ മകൻ ശ്രീക്കുട്ടൻ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ദേവസ്വം കൊട്ടിലിക്കൽ പറമ്പിൽ കെട്ടുതടിയിൽ തളച്ചിരുന്ന വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താത്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. നെഞ്ചിന് ചവിട്ടേറ്റ ശ്രീക്കുട്ടനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ (28) ചികിത്സയിലാണ്. അമലിന്റെ കൈയിലേക്ക് ഷിറ്റ് വീണാണ് പരിക്കേറ്റത്. ശ്രീക്കുട്ടന്റെ സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടന്നു.
കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ ആനയെ കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവർ പത്തനംതിട്ട കൊടുമൺ പൂവണ്ണാൽ വീട്ടിൽ വിഷ്ണു ജി. നായർ (32) ആണ് മരിച്ചു, ഗുരുതര പരിക്കേറ്റ
പാപ്പാൻ കൊല്ലം പുത്തൻപുരയ്‌ക്കൽ പ്രദീപിനെ (50) അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.30നാണ് സംഭവം. പാലക്കാട്ടെ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടു പോകും വഴി വിശ്രമത്തിനായാണ് കൊല്ലം ആര്യനാട് അരുണിമ പാർത്ഥസാരഥിയെന്ന ആനയെ കിടങ്ങൂർ വിഷ്ണുമായ ക്ഷേത്രത്തിലെത്തിച്ചത്.ആനയെ കുളിപ്പിച്ച്, നൂറു മീറ്റർ മാറിയുള്ള മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോൾ ഇടയുകയായിരുന്നു. വലതു വശത്ത് നിന്നിരുന്ന വിഷ്ണുവിനെയും പ്രദീപിനെയും കൊമ്പു കൊണ്ട് തട്ടി വീഴ്‌ത്തി. തുമ്പിക്കൈയിൽ എടുത്ത് വിഷ്ണുവിനെ മൂന്നു വട്ടം നിലത്തടിക്കുകയും ചവിട്ടുകയും ചെയ്തു. തൽക്ഷണം മരിച്ചു. പാപ്പാനെ സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. ഇടഞ്ഞോടിയ ആന വാനും കാറുമടക്കമുള്ള വാഹനങ്ങളും മതിലും തകർത്തു. എലിഫന്റ് സ്‌ക്വാഡും ഫോറസ്റ്റ് അധികൃതരും ചേർന്ന് ഉച്ചയോടെ മയക്കുവെടിവച്ചാണ് ആനയെ തളച്ചത്.
പരേതരായ ഗോപാലകൃഷ്ണൻ നായരുടെയും ജയദേവിയുടെയും മകനാണ് വിഷ്ണു. സഹോദരൻ: ജിഷ്ണു.
സംഭവത്തിനു പിന്നാലെ, മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് പതിവായുള്ള ആന എഴുന്നള്ളിപ്പ് ഒഴിവാക്കാൻ ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചു. ഇന്നലെയാണ് ഏഴു ദിവസത്തെ ഉത്സവത്തിന് കൊടിയേറിയത്.