കോട്ടയം 'ഓൾ റൈറ്റ് '
കോട്ടയം: കോട്ടയം ജില്ലയിലെ ഒമ്പത് സീറ്റും പിടിച്ചെടുത്ത് യു.ഡി.എഫ് ചരിത്രമെഴുതി. ഇടതുകോട്ടയായ വൈക്കവും യു.ഡി.എഫ് സ്വന്തമാക്കിയത് എൽ.ഡി.എഫിന് കനത്ത പ്രഹരമായി. മന്ത്രി വി.എൻ വാസവനും ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജിനും ജോസ് കെ.മാണിക്കും കേന്ദ്ര മന്ത്രി ജോർജ് കുര്യനും പരാജയം രുചിച്ചു.
ജോസ് കെ.മാണിയുടെ രാഷ്ട്രീയ ഭാവി ഇരുട്ടിലാക്കിയാണ് പാലായിൽ മാണി സി.കാപ്പന്റെ തുടർ വിജയം. 52,907 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ എതിരാളികളെ നിഷ്പ്രഭരാക്കി. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണന് കഴിഞ്ഞ വർഷത്തേക്കാൾ 17,243 വോട്ടുകളുടെ അധിക ഭൂരിപക്ഷവും ലഭിച്ചു. കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടിയ കടുത്തുരുത്തിയിലും ചങ്ങനാശേരിയിലും ജോസഫ് വിഭാഗത്തിനാണ് നേട്ടം.
ഏറ്റുമാനൂരിൽ വി.എൻ.വാസവൻ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനോട് അടിയറവ് പറഞ്ഞത് ഒരു പഞ്ചായത്തിലും ലീഡ് ചെയ്യാനാവാതെ. കാഞ്ഞിരപ്പള്ളിയിൽ ഡോ.എൻ.ജയരാജിനെതിരെ അപ്രതീക്ഷിത വിജയമാണ് യു.ഡി.എഫിലെ റോണി കെ.ബേബി നേടിയത്. പൂഞ്ഞാറിൽ സിറ്റിംഗ് എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ 6,693 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ എം.ജെ. സെബാസ്റ്റ്യൻ പരാജയപ്പെടുത്തിയത്. വൈക്കത്ത് സി.പി.ഐയിലെ പി. പ്രദീപിന്റെ പരാജയം പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാക്കും. കോൺഗ്രസിലെ കെ.ബിനിമോനാണ് അട്ടിമറി വിജയം.
ആകെ സീറ്റ്: 09
2026
എൽ.ഡി.എഫ്: 0
യു.ഡി.എഫ്: 09
എൻ.ഡി.എ: 0
2021
എൽ.ഡി.എഫ്: 05
യു.ഡി.എഫ്:04
എൻ.ഡി.എ: 0