നെടുങ്കണ്ടം ഇരട്ട കൊലക്കേസ് പ്രതി സജി പിതാവിനെയും കൊലപ്പെടുത്തിയോ? അസ്ഥിയും ഷർട്ടും കണ്ടെത്തി
ഇടുക്കി: നെടുങ്കണ്ടത്ത് പച്ചടി സ്വദേശികളായ അമ്മയെയും മകനെയും കൊന്ന് കുഴിച്ചിട്ട സംഭവത്തിലെ പ്രതിയും മറ്റൊരു മകനുമായ സജി തന്റെ പിതാവിനെയും കൊലപ്പെടുത്തിയെന്ന് സംശയം. സജിയുടെ എട്ട് വർഷം മുൻപ് കാണാതായ പിതാവ് മാത്യുവിനെയും കൊലപ്പെടുത്തിയെന്ന സംശയമാണ് പൊലീസിനുള്ളത്. തുടർന്ന് സജിയുടെ വീടിന്റെ പരിസരത്ത് ഇയാൾ അമ്മ മേരിക്കുട്ടിയെയും മൂത്ത സഹോദരൻ റെജിയെയും കുഴിച്ചിട്ടതിന് സമീപം പൊലീസ് പരിശോധന ആരംഭിച്ചു. ഉച്ചതിരിഞ്ഞ് രണ്ടേമുക്കാലോടെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ആരംഭിച്ച പരിശോധനയിൽ ഒരു അസ്ഥി കഷ്‌ണം ലഭിച്ചു. കൂടുതൽ ആഴത്തിൽ നടത്തിയ പരിശോധനയിൽ വെളുത്ത ഷർട്ടിന്റെ അവശിഷ്‌ടങ്ങളും കണ്ടെത്തി. ഇത് മാത്യുവിന്റേതാണോയെന്ന് ഇനി ശാസ്‌ത്രീയ പരിശോധനയിൽ സ്ഥിരീകരിക്കേണ്ടതുണ്ട്. 2018 മാർച്ച് അഞ്ചിനാണ് മാത്യുവിനെ കാണാതായത്.
മൂത്തമകനായ റെജിയാണ് പിതാവിനെ കാണാതായെന്ന് അന്ന് പൊലീസിൽ പരാതി നൽകിയത്. എന്നാൽ പിതാവ് ബസിൽ കയറി പോയെന്നാണ് അന്ന് സജി പൊലീസിൽ മൊഴി നൽകിയത്. ഇതിന്റെ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല അതിനാൽ തെളിവ് ലഭിക്കുന്ന മുറയ്‌ക്ക് കേസന്വേഷണം നടത്താമെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെയാണ് സജി മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. തുടർന്ന് ഡിവൈ. എസ്.പി വി ടി ഷാജന്റെ നേതൃത്വത്തിൽ സജിയെ ചോദ്യം ചെയ്‌തെങ്കിലും ഇയാൾ ചോദ്യംചെയ്യലിന് സഹകരിച്ചില്ല. വീടും പരിസരവും കുഴിച്ചാൽ ഒന്നും ലഭിക്കില്ലെന്ന് പൊലീസിനോട് ഇയാൾ പറഞ്ഞതായാണ് സൂചന. പിതാവിനെ സജി തന്നെ കൊലപ്പെടുത്തിയതാണെന്ന സംശയം ഇയാളുടെ സഹോദരിയും സഹോദരീ ഭർത്താവും പറഞ്ഞിരുന്നു. തുടർന്നാണ് പരിശോധന നടത്തിയത്.