സെക്രട്ടേറിയറ്റിൽ വെട്ടിനുറുക്കുന്നു മന്ത്രിമാരുടെ സ്വകാര്യ ഫയലുകൾ
തിരുവനന്തപുരം: ഭരണമാറ്റത്തിന് മുന്നോടിയായി സെക്രട്ടേറിയറ്റിൽ സ്വാകാര്യ ഫയൽ നശീകരണത്തിന്റെ വേലിയേറ്റം. ഫയലുകൾ കൂട്ടത്തോടെ വെട്ടിനുറുക്കുന്നത് യന്ത്രത്തിലാണ്. തരിതരിയാക്കി ഒരുതരത്തിലും അതിലെ കാര്യങ്ങൾ മനസിലാക്കാൻ കഴിയാത്ത തരത്തിലാണ് നശിപ്പിക്കുന്നത്.
പൂർണമായും ഇലക്ട്രോണിക് ഫയൽ സംവിധാനമുള്ള സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇത്രയേറെ ഫിസിക്കൽ ഫയലുകൾ എങ്ങനെയുണ്ടായി എന്നതാണ് വിസ്മയിപ്പിക്കുന്നത്. മന്ത്രിമാരുടെ ഓഫീസിൽ സൃഷ്ടിക്കപ്പെടുന്നവയാണ് നശിപ്പിക്കുന്ന ഫിസിക്കൽ ഫയലുകളിലേറെയും.മന്ത്രിസഭയുമായി ബന്ധപ്പെട്ട ഫയലുകളിലും ഏറെയും ഫിസിക്കൽ ഫയലുകളാണ്. ഇത്തരം ഫയലുകളിൽ പാർട്ടിക്കും മന്ത്രിമാർക്കും പ്രത്യേക താത്പര്യമുള്ളവ പ്രിന്റെടുത്ത് ഫിസിക്കൽ ഫയലുകളാക്കും.അതിൻമേലാണ് ശുപാർശകളും മറ്റും എഴുതുക. റെക്കമെന്റേഷൻ കത്തുകളും മറ്റും ഉൾപ്പെട്ടതാണ് പല ഫിസിക്കൽ ഫയലുകളും. നശിപ്പിക്കുന്നത് ഇതെല്ലാം ഉൾപ്പെട്ടതാണെന്നാണ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ പറയുന്നത്. പിന്നീട് വിവാദമാകാൻ ഇടയുള്ള ഫയലുകളുടെ പകർപ്പുകളും അതിലെ നോട്ടുകളുടെ പ്രിന്റൗട്ടും എടുത്ത് മന്ത്രിമാർ സ്വകാര്യവീടുകളിലേക്ക് മാറ്റിയതായും അറിയുന്നു. പലതും പുറത്തെത്തിയാൽ വിവാദം പുകയുമെന്നാണ് സൂചന.